12/21/2010

സെഫീർ

തിരുവനന്തപുരത്ത് വെച്ച് ഡിസംബര്‍ 10 മുതല്‍ 17 വരെ  നടന്ന പതിനഞ്ചാമത് കേരള രാജ്യാന്തര ചലചിത്രമേള (IFFK 2010) യില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചില നല്ല സിനിമകളെ മുന്നിര്‍ത്തിയുള്ള  നുറുങ്ങു ചിന്തകളാണ് ഇത്തവണത്തെ ക്ലോസപ്പില്‍. മത്സരവിഭാഗത്തിലും ലോകസിനിമ വിഭാഗത്തിലുമായി ഇരുന്നൂറിലധികം സിനിമകളാണ്  മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്.ലോകത്തിന്റെ പല കോണുകളിലുമുള്ള മനുഷ്യരുടെ വര്‍ത്തമാന കാല ജീവിതം അഭിമുഖീകരിക്കുന്ന സ്നേഹ നിരാസത്തിന്റെയും കാത്തിരിപ്പുകളുടെയും കഥകളാണ് ഇവയില്‍ പലതും ചര്‍ച്ച ചെയ്യുന്നത് . 
Belma Bas
   മത്സര വിഭാഗത്തില്‍ തുര്‍ക്കിയില്‍ നിന്നുമെത്തിയ ബെല്‍മാ ബാസ് സംവിധാനം ചെയ്ത സെഫീര്‍ (zephyr) എന്ന സിനിമയും കൌമാരക്കാരിയായ സെഫീര്‍ എന്ന പെണ്‍കുട്ടിയുടെ നീണ്ട കാത്തിരിപ്പിനെക്കുറിച്ചാണ്.കാടിനരികിലുള്ള മലയോരഗ്രാമത്തിലെ മുത്തശ്ശിക്കും മുത്തച്ഛനുമൊപ്പമാണവള്‍ താമസിക്കുന്നത്.കാട്ടില്‍ നിന്നും പഴങ്ങളും കൂണുകളും ഇലകളും ഒക്കെ ശേഖരിച്ച് ഭക്ഷണം ഉണ്ടാക്കാനും മറ്റും അവള്‍ സഹായിക്കാറുണ്ട്. ബേറ്ററിയില്‍ പാടുന്ന ഒരു ഗ്രാമഫോണ്‍ പെട്ടിയാണ് അവളുടെ കൂട്ട്.കാട്ടിനുള്ളിലെ കുഞ്ഞു പ്രാണികളും ഒച്ചും പുഴുക്കളും ഒക്കെ അവളുടെ കൂട്ടുകാരാണ്.മുത്തച്ഛനൊപ്പം കാട്ടില്‍ വിറകുതേടിയും പശുക്കളെമേച്ചും ഒക്കെ നടക്കുമ്പോഴും സെഫീര്‍ തന്നെ കൂട്ടികൊണ്ടുപോവാന്‍ വരുന്ന അമ്മയെ  പ്രതീക്ഷിച്ചുകൊണ്ടാണു നിമിഷങ്ങള്‍ നീക്കുന്നത്.
കുന്നിനു മുകളില്‍ പാറപ്പുരത്ത്കയറി ഇരുന്ന് അങ്ങു ദൂരേക്ക് നീളുന്ന ഗ്രാമ പാതയില്‍ കണ്‍നട്ടിരിക്കുന്ന സെഫീര്‍ പ്രേക്ഷകരുടെ മനസ്സിനെ ആര്‍ദ്രമാക്കും. നീണ്ട നാളുകള്‍ക്ക് ശേഷം അമ്മ വരുന്നു. തന്നെ സ്ഥിരമായി ഈ ഗ്രാമത്തില്‍ തന്നെ ഉപേക്ഷിച്ച് വേറെ ഏതോ സ്ഥലത്തേക്ക് പോവാനായി അവസാനമായി യാത്രപറയാനാണ് അമ്മ വന്നിരിക്കുന്നത് എന്ന് സെഫീര്‍ മനസ്സിലാക്കുന്നു.തിരിച്ച് പോവുന്ന അമ്മക്കൊപ്പം കൂടെപോവാന്‍ കുഞ്ഞിനെപോലെ വാശിപിടിച്ച് അവളും നടക്കുന്നു.പിന്തിരിപ്പിക്കാനുള്ള ശ്രമത്തിനിടെ പിടിവലിയില്‍ (അറിഞ്ഞോ ‌ ‌അറിയാതെയോ?)  അമ്മ  കൊക്കയിലേക്ക് വീണു മരിക്കുന്നു.
മാതൃത്വം തുളുമ്പുന്ന ഹരിത പ്രകൃതിയില്‍ കാട്ടാറിന്റെ തീരത്ത് .മണ്ണിലെ നനവില്‍ മുഖമമര്‍ത്തി കിടക്കുന്ന സെഫീറില്‍ ഈ സിനിമ അവസാനിക്കുന്നു. 
 ഏറ്റവും നല്ല സിനിമക്കുള്ള രജതചകോരം ഈ സിനിമ നേടി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ