12/04/2010

റൺ ലോല റൺ

        ഓടിക്കൊണ്ടിരിക്കുന്ന സമയവും സംഭവങ്ങളുടെ സാധ്യതകളുമാണ് ‘റണ്‍ ലോല റണ്‍’ എന്ന വ്യത്യസ്ഥമായ ചിത്രത്തിന്റെ പ്രമേയം.1998 ല്‍ പുറത്തിറങ്ങിയ ഈ ജര്‍മന്‍ ചിത്രം പ്രശസ്ത തിരക്കഥാകൃത്ത് കൂടിയായ ടോം ടിക് വെര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.സിനിമയെന്ന മാധ്യമം കഥപറച്ചിലിനുള്ള ഉപാധി എന്നതിനപ്പുറം ഫിലോസഫിക്കലായിട്ടുള്ള ഒരു ചര്‍ച്ചക്കുള്ള ഇടമായി എങ്ങിനെ ഉപയോഗിക്കാനാവുമെന്നതിന്റെ ഒരു പരീക്ഷണമാണ് ഈ സിനിമ.
          ‘ഒരു സെക്കന്റ് തെറ്റിയിരുന്നെങ്കില്‍...’എന്നു നമ്മള്‍ പലപ്പോഴും അശങ്കയോടെ ചിന്തിക്കാറുണ്ട്.അതിപ്രധാനമായ അപകടങ്ങളും സംഭവങ്ങളും കാഴ്ചകളും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ കടന്നുപോകുകയോ രക്ഷപ്പെടുകയൊ ഒക്കെ ചെയ്യുമ്പോള്‍ ‘ഒരു നിമിഷം വൈകിയിരുന്നെങ്കില്‍..’ അല്ലെങ്കില്‍ ‘ഒരു നിമിഷം മുമ്പെ എത്തിയിരുന്നെങ്കില്‍’ ഇങ്ങനെയായിരിക്കില്ല സംഭവിക്കുക എന്ന് നമുക്കും തോന്നാറുണ്ടല്ലൊ. ഒരു നിമിഷത്തിന്റെ വ്യത്യാസം ലോല എന്ന പെണ്‍കുട്ടിയുടെയും അവളെ ബന്ധപ്പെട്ട പല മനുഷ്യരുടെയും ജീവിതത്തില്‍ ഉണ്ടാക്കുന്ന മൂന്നു വ്യത്യസ്ഥ സാധ്യതകളാണ് ‘റണ്‍ ലോല റണ്‍’ എന്ന സിനിമയില്‍ നാം കാണുന്നത്.
               ഭീമാകാരമായ ഒരു പെന്‍ഡുലക്കാഴ്ചയോടെയാണ് സിനിമ ആരംഭിക്കുന്നത്.ചിലച്ച്കൊണ്ടിരിക്കുന്ന  സമയ ഭൂതം സര്‍വ്വവും വിഴുങ്ങുന്നിടത്ത് നിന്നും ഒരു പെണ്‍കുട്ടിയുടെ ഓട്ടത്തിന്റെ കാര്‍ട്ടൂണ്‍ ആനിമേഷന്‍...തുടര്‍ന്ന് കാമറ ആകാശത്ത്നിന്നും സൂം ചെയ്ത്  ബെര്‍ലിന്‍ നഗരത്തിലെ ഒരു അപ്പാര്‍ട്ട്മെന്റിലെ റിംഗ് ചെയ്തുകൊണ്ടിരിക്കുന്ന ടെലഫോണില്‍ എത്തു ന്നു.ലോലയുടെ കാമുകനായ മന്നിയുടെ ഫോണ്‍ വിളി.സഹായംചോദിച്ചാണ് വിളിക്കുന്നത്. അധോലോകസംഘത്തിനുവേണ്ടി മയക്കുമരുന്ന് അതിര്‍ത്തികടത്തി ലഭിച്ച വലിയ തുകയുമായി വരികയായിരുന്നു അയാള്‍. ലോലയോട് ഒരുസ്ഥലത്ത് വന്ന് തന്നെ കൂട്ടാന്‍ ഏല്‍‌പ്പിച്ചതായിരുന്നു.(ലോലയുടെ മോപ്പെഡ് അതിനിടയില്‍ മോഷണം പോയില്ലായിരുന്നുവെങ്കില്‍ അവള്‍ കൃത്യമായി അവിടെയെത്തി അവനെ കൂട്ടികൊണ്ടുപോകുമായിരുന്നു. ഒരു കടക്ക് മുന്‍പില്‍ മോപ്പെഡ് നിര്‍ത്തി ലോല ഒരു സിഗരറ്റ് വാങ്ങാന്‍ കയറിയ നിമിഷമാണ് കള്ളന്‍ മോപ്പെഡ് മോഷ്ടിച്ച് സ്ഥലം വിട്ടത്.) ലോലക്ക് അവന്‍ പറഞ്ഞേല്‍‌പ്പിച്ച സ്ഥലത്ത് എത്താനാവാഞ്ഞതിനാല്‍ മന്നി സബ് വേ റയിലില്‍ കയറി നഗരത്തിലേക്ക് വരുന്നു. ഇടക്ക്  തീവണ്ടിയില്‍ കയറിയ ഒരു യാചകനെ തടഞ്ഞ് അയാള്‍ ഒരു നിമിഷം വീണു പോകുന്നു.പ്ലാറ്റ്ഫോമില്‍ പോലീസിനെ കണ്ട് ഭയന്നുപോയ നിമിഷം വണ്ടി നീങ്ങിക്കഴിഞ്ഞു. പണമടങ്ങിയ ബാഗ് വണ്ടിക്കുള്ളിലെ യാചകനടുത്ത്. ഒരു ലക്ഷം മാര്‍ക്കാണ് അതിലുള്ളത് ,അത് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മുമ്പെ അധോലോക നായകനായ റോണിയുടെ ആള്‍ക്കാരെ ഏല്‍‌പ്പിച്ചില്ലെങ്കില്‍ മന്നിയെ കൊന്നുകളയും എന്നത് ഉറപ്പാണ്.കരഞ്ഞുകൊണ്ട് ഒരു ടെലഫോണീല്‍ ബൂത്തില്‍നിന്നും മന്നി തന്റെ ജീവന്‍ രക്ഷിക്കണമെന്നുപറഞ്ഞ് ലോലയെ വിളിക്കുകയാണ്. ഇരുപത് മിനിട്ട്കൊണ്ട് അവന്‍ നില്‍ക്കുന്ന സ്ഥലത്തെത്തണം പണവുമായി.എങ്ങനെയെങ്കിലും പണം കണ്ടെത്തണം..അവള്‍ പണവുമായി എത്തിയില്ലെങ്കില്‍ മന്നി തന്റെ അവസാനത്തെ ശ്രമം നടത്തും.ബൂത്തിനടുത്ത് കാണുന്ന സൂപ്പര്‍മാര്‍ക്കറ്റിലേക്ക് തോക്കുമായി കടന്ന് കൊള്ളയടിക്കും(ചിലപ്പോള്‍ ആ ശ്രമത്തില്‍ മരിച്ചുപോകും എന്നവനറിയാം).അവിടെ എത്തിക്കൊള്ളാമെന്നും അഹിതങ്ങളൊന്നും ചെയ്യരുതെന്നും അപേക്ഷിച്ച് അവള്‍ ഓട്ടം തുടങ്ങുന്നു.പറഞ്ഞ സമയത്തിനുള്ളില്‍ പണം കണ്ടെത്തി അവനടുത്തെത്താന്‍.
                      ഓട്ടം -ഒന്നാം സാധ്യത
          ബാങ്കറായ പപ്പയോട് പണം സഹായം ചോദിക്കാനാണു ലോലയുടെ തീരുമാനം.അവള്‍ വീട്ടില്‍നിന്നും ഇറങ്ങി  ബാങ്കിലേക്ക് ഓടുകയാണ്.സ്റ്റേര്‍കേസില്‍ പട്ടിയുമായി നില്‍ക്കുന്നയാള്‍,ഫൂട്ട്പാത്തില്‍ ഒരു കുഞ്ഞുമായി നടന്നുപോകുന്ന സ്ത്രീ,വീട്ടില്‍ നിന്നും റോഡിലേക്ക് കാര്‍ ഇറക്കുന്ന പപ്പയുടെ സുഹൃത്തായ മേയര്‍, ഇവരെയൊക്കെ കടന്നാണ് ലോല ഓടുന്നത്.കാമുകിയായ സെക്രട്ടറിയുമായി പപ്പ വളരെ വ്യക്തിപരമായ കാര്യങ്ങള്‍ ഗൌരവത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന മുറിയിലേക്കാണ് അനുവാദം ചോദിക്കാതെ അവള്‍ ഓടിക്കയറിയത്. അനവസരത്തിലുള്ള അവളുടെ വരവില്‍ പപ്പക്ക് അരിശം വരുന്നു.ആയാള്‍ പണം തരാന്‍ പറ്റില്ലെന്ന് അവളോട് ആക്രോശീക്കുന്നു.  ആ മോശം സാഹചര്യത്തിലല്ലായിരുന്നു അവള്‍ അവിടെ വന്നതെങ്കില്‍ (ഒരു നിമിഷം കഴിഞ്ഞാല്‍ ആ സെക്രട്ടറി  മുറിയില്‍ നിന്നും പുറത്തിറങ്ങുമായിരുന്നു.) പപ്പ അവളെ സഹായിക്കുമായിരുന്നു. സെക്രട്ടറിയുമായുള്ള തന്റെ അവിഹിത ബന്ധം മകള്‍ മനസ്സിലാക്കിയതിലുള്ള ഞെട്ടല്‍ മൂലം ദേഷ്യം വന്ന അയാള്‍ മകളുമായി വഴക്കിടുന്നു.ലോല താന്റെ മകളല്ലെന്നും മുഴുക്കുടിയയായ അവളുടെ അമ്മയെ ഉപേക്ഷിച്ച് പുതിയ ജീവിതം തുടങ്ങാന്‍ പോകുകയാണെന്നും ഒക്കെ പറഞ്ഞ് ലോലയെ ബാങ്കില്‍ നിന്നും പുറത്താക്കുന്നു.
           പണം കിട്ടിയില്ലെങ്കിലും മന്നി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് കയറും മുമ്പെ അവിടെയെത്തി തടയണമെന്നു തീരുമാനിച്ച് ലോല സര്‍വ്വ ശക്തിയും എടുത്ത് ഓടുകയാണ്...കാത്തുനിന്നു മടുത്ത മന്നി പന്ത്രണ്ട് മണിക്ക് തന്റെ തോക്കുമായി സൂപ്പര്‍മാര്‍ക്കറ്റിന്റെ ഡോര്‍ തുറന്ന് അകത്തേക്ക് കയറുന്നു.ലോല ഓടി വരുന്നുണ്ട്.ഒരു നിമിഷം മുമ്പെ എത്തിയിരുന്നെങ്കില്‍ മന്നിയെ തടയാമയിരുന്നു.വെടി പോട്ടിക്കഴിഞ്ഞു.കുറ്റവാളിയായിക്കഴിഞ്ഞു. ഇനി സമയം പിന്നിലേക്ക് വലിക്കാനാവില്ല.  ലോലയും സങ്കടത്തോടെ അകത്ത് കടന്നു.ഇനി പ്രശ്നത്തില്‍നിന്നും പിന്നോട്ട് പോകാനാവില്ല.മന്നിക്കൊപ്പം അവളും കുരുക്കില്‍ അകപ്പെട്ടു കഴിഞ്ഞു.കൊള്ളയടിച്ച പണവുമായി ഓടുന്ന അവരെ തടഞ്ഞ പോലീസുകാരിലൊരാളുടെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടി പൊട്ടി ലോല മരിക്കുന്നു.മരണത്തിനു മുമ്പുള്ള ലോലയുടെ മനസ്സിലെ നിമിഷങ്ങളാണ് നമ്മള്‍ പിന്നീട് കാണുന്നത്.  രക്തംകുതിര്‍ത്ത ചുവപ്പാണു ദൃശ്യങ്ങള്‍ക്ക്.മന്നിക്കൊപ്പം അവളുടെ സഹശയനം.ആലിംഗനത്തിലമര്‍ന്നിരിക്കുന്ന ലോല അവന് തന്നോടുള്ള പ്രണയത്തിന്റെ ആത്മാര്‍ത്ഥതയാണ് ചോദിക്കുന്നത് .ചുവപ്പ് പ്രളയത്തില്‍ ലോലയുടെ ബോധം മറഞ്ഞ് മരണത്തിലേക്ക് ചുവപ്പ് രാശി അലിഞ്ഞുമാഞ്ഞ് പതിയെ ദൃശ്യം അവസാനിക്കുന്നു. ഇതാണ് ഒരു സാധ്യത.
         ഓട്ടം-രണ്ടാം സാധ്യത
        സിനിമ വീണ്ടും തെളിയുന്നത് മറ്റൊരു സാധ്യതയിലേക്കാണ്.ലോല മരിക്കുമായിരുന്നോ എന്ന ചോദ്യമാണ് സംവിധായകന്‍ ഉന്നയിക്കുന്നത്.അവള്‍ ബാങ്കിലേക്ക് എത്തുന്നത് ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ എന്തായിരിക്കും സംഭവിക്കുക.സിനിമ വീണ്ടും ആദ്യം മുതല്‍ ആരംഭിക്കുന്നു. ഫോണ്‍ വിളികേട്ട് വീട്ടില്‍നിന്നും തെരുവിലേക്ക് ഓടിയിറങ്ങുന്ന ലോലയില്‍.ഫൂട്ട്പ്പാത്തില്‍ എതിരെ നടന്നു വരികയായിരുന്ന സ്ത്രീയെ ഇടിച്ച്പോയ അവള്‍ ഒരു നിമിഷം വൈകുന്നു.ലോല പപ്പയുടെ മുറിയിലെത്തിയപ്പോഴുണ്ടായ കാഴ്ച കുറേക്കൂടി മോശമായിരുന്നു.വാഗ്വാദങ്ങള്‍ പുതിയതലത്തിലേക്ക് വികസിച്ചു.പണം കിട്ടില്ലെന്നു മനസ്സിലാക്കിയ ലോല പെട്ടന്നുള്ള ദേഷ്യത്തില്‍ ബാങ്കിലെ കാവല്‍ക്കാരന്റെ കൈയിലെ തോക്ക് തട്ടിയെടുത്ത് ബാങ്കില്‍ നിന്നും ആവശ്യമുള്ള പണം കൈക്കലാക്കുന്നു.അവിടെനിന്നും ഓടി മന്നിയുടെ അടുത്തെത്തുന്നുവെങ്കിലും മന്നി ഒരു ചുവന്ന ആംബുലന്‍സ് വാന്‍ ഇടിച്ച് മരിക്കുന്നു.മരണത്തിനു തൊട്ടുമുമ്പുള്ള മന്നിയുടെ ബോധമാണ് പിന്നെ നമ്മള്‍ കാണുന്നത്.കിടക്കയില്‍ ലോലയോട് സംസാരിക്കുകയാണ് മന്നി...ലോലക്ക് തന്നോടൂള്ള സ്നേഹത്തിന്റെ ആത്മാര്‍ത്ഥതയെക്കുറിച്ചാണ് മന്നി ചോദിക്കുന്നത്..ചുവപ്പ് പ്രളയത്തില്‍ മന്നിയുടെ ബോധവും ജീവനും മായുന്നു.
   ഓട്ടം-മൂന്നാം സാധ്യത
               ലോലയുടെ വരവ് ഇനിയും ഒരുനിമിഷം കൂടി മാറിയിരുന്നെങ്കില്‍ എന്തായിരിക്കാം സംഭവിക്കുക എന്ന ഒരു സാധ്യത കൂടി സിനിമയില്‍ നാം കാണുന്നു.ടെലഫോണ്‍ ബെല്ലടിയില്‍ വീണ്ടും സിനിമ ആദ്യം മുതല്‍ ആരംഭിക്കുന്നു.ഓട്ടത്തിനിടയില്‍ പപ്പയുടെ സുഹൃത്തായ മേയറുടെ കാര്‍ റോട്ടിലേക്ക് ഇറങ്ങുന്നതിനു തൊട്ടുമുമ്പാണ് ലോല എത്തുന്നത്.(ഇതിനു മുമ്പുള്ള രണ്ട് സാധ്യതകളിലും ലോല കാര്‍ കാണുന്നുണ്ടെങ്കിലും മേയര്‍ അവളെ കാണുന്നില്ല..കാര്‍ റോട്ടിലേക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു. മേയര്‍ അവളെകണ്ട് നോക്കുന്ന നിമിഷം കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കും.ഇപ്രാവശ്യം ലോലയെ കണ്ടതുകൊണ്ട് കാര്‍ നിര്‍ത്തി അവളോട് സംസാരിക്കുന്നു.ഒരു നിമിഷം.ആ സമയം മറ്റേകാര്‍ കടന്ന്പോയതുകൊണ്ട് കാറുകള്‍ കൂട്ടിയിടിക്കുന്നില്ല. പക്ഷെ ലോലയോട് സംസാരിക്കുന്നതിനാല്‍ ലോലയുടെ ഇത്തിരി നിമിഷങ്ങള്‍ നഷ്ടമാകുന്നു.ബാങ്കിലെത്തിയപ്പോള്‍ പപ്പ സുഹൃത്തായ മേയര്‍ക്കൊപ്പം പുറത്ത്പോയിക്കഴിഞ്ഞു.അഹിതമായ കാഴ്ചക്കുള്ള അവസരമുണ്ടായില്ല.(ആ പോക്കില്‍ ഇരുവരും അപകടത്തില്‍ പെട്ട് മരിച്ചുപോയിരുന്നു.)പപ്പയെ കാണാനാവതെ നിരാശയോടെ ബാങ്കില്‍ നിന്നും പുറത്തിറങ്ങിയ ലോല ഒരു ചൂതാട്ട കേന്ദ്രത്തില്‍ കയറുന്നു. കൈയിലുള്ള കുറച്ച് നാണയങ്ങള്‍ വെച്ച് അവള്‍ ഗാംബ്ലിംഗ് നടത്തുന്നു.നമ്പര്‍ ഇരുപതിലാണ് അവള്‍ പണം വെയ്ക്കുന്നത്(ഇരുപത് മിനുട്ടാണ് അവള്‍ക്ക് ബാക്കിയുള്ളത്).ബെറ്റ് വെച്ച് നിമിഷങ്ങള്‍ കൊണ്ട് ലക്ഷങ്ങള്‍ നേടുന്നു.പണവുമായി ഓടി മന്നിയുടെ അരികില്‍ കൃത്യസമയത്ത് തന്നെ എത്തുന്നു.
         ഇതേസമയം ഒരു അന്ധനില്‍ നിന്നും ഇരന്നു വാങ്ങിയ ടെലഫോണ്‍ കാര്‍ഡുപയോഗിച്ച് പലരോടും മന്നി സഹായം അഭ്യര്‍ത്ഥിക്കുന്നുണ്ട്. കാര്‍ഡ് തിരിച്ചേല്‍‌പ്പിക്കുമ്പോള്‍ നിമിഷത്തിന്റെ വ്യത്യാസത്തില്‍ ട്രയിനില്‍ വച്ച് തന്റെ പണം  കൈക്കലാക്കിയ യാചകനെ  സൈക്കിളില്‍ കടന്നു പോകുന്നത്കാണുന്നു. അയാളെ ഓടിച്ച് പിടിച്ച് കൈത്തോക്ക് പകരം നല്‍കി പണം തിരിച്ച് വാങ്ങുന്നു.
         ലോല പണവുമായി മന്നിക്കരികില്‍ എത്തുമ്പോള്‍ കാണുന്നത് പ്രശ്നങ്ങള്‍ എല്ലാം അവസാനിച്ച  സ്വസ്ഥമായ ഒരു അവസ്ഥയാണ്.സന്തോഷപൂര്‍വം ഡോണായ റൂണിയൂടെ കൈപിടിച്ച് കുലുക്കി കാറില്‍നിന്നും പുറത്തിറങ്ങുകയാണ് മന്നി.ശുഭപര്യവസാനിയായ സിനിമ .നിന്റെ ബാഗിലെന്താണെന്നു മന്നി ലോലയോട് ചോദിക്കുന്നിടത്ത്  സിനിമ അവസാനിക്കുന്നു.
     ഓട്ടത്തിനിടയില്‍ ലോല ഇടപെടുന്നവരും അവള്‍ കടന്നുപോകുന്നവരും ഒരോ സാധ്യതകളിലും വ്യത്യസ്ഥ അവസ്ഥകളിലാണ് ഉള്ളത് എന്ന് സ്റ്റില്‍ ഫോട്ടോകള്‍ ,ഫാസ്റ്റ് ഫ്ലാഷ്ഫോര്‍വേര്‍ഡുകള്‍,എന്നിവ ഉപയോഗിച്ച് സംവിധായകന്‍ കാട്ടിത്തരുന്നുണ്ട്. രണ്ടാം ഓട്ടത്തില്‍ മന്നിയെ ഇടിച്ച് കൊല്ലുന്ന ചുവന്ന ആംബുലന്‍സ് മറ്റ് രണ്ട് സാധ്യതകളിലും വേറെ അവസ്ഥകളില്‍ നാം കാണുന്നുണ്ട്.ഇനിയും രണ്ടോ മൂന്നോ നിമിഷങ്ങള്‍ മുന്നോട്ടോ പിറകോട്ടോ ആയാലും ലോലയുടെ ജീവിതം വേറെവിധത്തിലായിരിക്കാം.
       ഇരുപത് മിനുട്ട് കൊണ്ട് നടക്കുന്ന സംഭവങ്ങളുടെ മൂന്നു റീവൈന്റുകളാണ് ഈ 76 മിനുട്ട് സിനിമ.30 എം.എം കളര്‍/ മോണോക്രോം  ഫിലീമുകള്‍ ഉപയോഗിച്ച് വീഡിയോ ഫൂട്ടേജുകളും ,കാര്‍ട്ടൂണ്‍ അനിമേഷനുകളും, നിശ്ചല ചിത്രങ്ങളും,ഫില്‍ട്ടറുകളും ഒക്കെ ഉപയോഗിച്ചുള്ള വ്യത്യസ്ഥമായ ട്രീറ്റ്മെന്റാണ് ടോം ടിക് വേര്‍ ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.ആദ്യന്തം സമയത്തിന്റെ പാച്ചില്‍ ലോലക്കൊപ്പം നമ്മെ അനുഭവിപ്പിക്കാന്‍ ഇതിന്റെ ചടുലമായ പശ്ചാത്തലസംഗീതത്തിനു സാധിക്കുന്നുണ്ട്.ലോല മന്നിയുടെ അരികില്‍ അവസാനം എത്തുന്ന സീനില്‍-സൂപ്പര്‍ മാര്‍ക്കറ്റ് കൊള്ളയടിക്കാന്‍ കയറുന്ന മന്നിയും അതേ നിമിഷം ഓടിവരുന്ന ലോലയും വെറും നിമിഷാര്‍ദ്ധത്തിന്റെ വ്യത്യാസത്തിലാണ് ഉള്ളത് എന്നു കാണിക്കാന്‍ സ്പ്ലിറ്റ് സ്ക്രീന്‍ ആണ് സംവിധായകന്‍ ഉപയോഗിക്കുന്നത്. ലോലയുടെ ഓട്ടം വളരെ സജീവമായി നമുക്കനുഭവപ്പെടാന്‍ ലോങ്ങ് ഷോട്ടുകളൂടെയും,ക്ലോസപ്പ്കളുടെയും അതിമനോഹരമായ സമ്മിശ്രണം ടോം ടിക് വേര്‍ ഉപയോഗിച്ചിരിക്കുന്നു.
                  പുതുമയാര്‍ന്ന അഖ്യാന ശൈലി ലോകമെങ്ങും ഈ സിനിമക്ക് നല്ല സ്വീകരണത്തിന് കാരണമായി. നിരവധി പുരസ്കാരങ്ങളും ഈ സിനിമ നേടി.തീജ്വാല നിറമുള്ള മുടിയുമായി ലോലയായി അഭിനയിച്ച ഫ്രാങ്ക പൊട്ടന്റ് മനോഹരമായ വേഷപ്പകര്‍ച്ചയാണ് നടത്തുന്നത്.’വിഷ്’ എന്ന ഗാനം രചിച്ച് ആലപിച്ചിരിക്കുന്ന ഇവര്‍ തന്നെയാണ്  സംവിധയകനൊപ്പം ചേര്‍ന്ന് സിനിമയുടെ സൌണ്ട് ട്രാക്കും ഒരുക്കിയിരിക്കുന്നത്.ഒരു സംഗീത വീഡിയോ എന്ന തരത്തില്‍ പോലും ആസ്വദിക്കാനാകുംവിധമാണ് പശ്ചാത്തലശബ്ദം സിനിമയുമായി ചേര്‍ന്നു നില്‍ക്കുന്നത്.സംഭവങ്ങളുടെ അസംഭവ്യത എന്നൊന്നില്ല എന്നും സമയം എന്നത് സാധ്യതകളുടെ ഒരു സാധ്യതമാത്രമാണെന്നും ഈ സിനിമ നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കും

9 അഭിപ്രായങ്ങൾ:

  1. കേ.ശാ..സാ ..പാ ക്കാരനെ കണ്ടു കയറിയതാണ് ..സിനിമാ ലേഖനം കൊള്ളാം ..

    മറുപടിഇല്ലാതാക്കൂ
  2. കൊച്ചിയില്‍ നടക്കുന്ന രാജ്യാന്തര പുസ്തകോത്സവത്തില്‍ ഇത്തരം സിനിമകള്‍ വില്‍ക്കുന്ന സ്റ്റാളുണ്ട്. അറുപതു രൂപയേയുള്ളൂ ഒരു സി ഡിക്ക്. റൺ ലോല റൺ അവിടെ ഉണ്ട്.

    മറുപടിഇല്ലാതാക്കൂ
  3. ഇപ്പോൾ ഇത്തരം സിനിമകൾ കിട്ടാൻ വിഷമമില്ല. ടൊറന്റിലും ലഭ്യമാണ്..രണ്ടു പ്രാവശ്യം കാണുക ...എങ്കിലേ ശരിക്കും മനസ്സിൽ കേറൂ...

    മറുപടിഇല്ലാതാക്കൂ
  4. കണ്ടില്ലെങ്കിലും സിനിമ കണ്ടിറങ്ങിയ പോലെ അനുഭവപ്പെട്ടു . .നല്ല വിശദീകരണം.
    ..

    മറുപടിഇല്ലാതാക്കൂ
  5. ഈ സിനിമ പറഞ്ഞ് അറിയിക്കാൻ വിഷമമാണ്..കണ്ടുതന്നെ അനുഭവിക്കണം

    മറുപടിഇല്ലാതാക്കൂ
  6. ഒര്‌ ആറേഴു മാസം മുമ്പ്‌ ഈ സിനിമ കണ്ടിരുന്നു. ലോകോത്തര സിനിമകള്‍ കണ്ട്‌ വലിയ പരിചയമില്ലാത്തവര്‍ക്ക്‌ നല്ല ക്ഷമ വേണം ഇതു കാണുവാന്‍. തുടത്തിലെ ആനിമേഷനിടക്കുള്ള നായയും ചുരുളന്‍ ഗോവണികളുമെല്ലാം എന്തിനാണെന്ന്‌ മനസ്സിലായിട്ടില്ലായിരുന്നു. ബാങ്ക്‌ കൊള്ളയടിച്ച്‌ പുറത്തേക്കിറങ്ങുമ്പോള്‍ ചുറ്റും പട്ടാളക്കാര്‍ വളഞ്ഞത്‌ കണ്ട്‌ ലോല പരിഭ്രമിച്ച്‌ കൈകളുയര്‍ത്തുന്നതും അവളാണ്‌ പ്രതിയെന്ന്‌ മനസ്സിലാകാതെ ഒരു സൈനികന്‍ പിടിച്ചുമാറ്റുന്നതുമെല്ലാം സംവിധായകന്റെ നല്ല കൗശലമായിത്തോന്നി. ഏതായാലും കാണുംതോറും ഇഷ്ടം കൂടിവരുന്ന ചിത്രമാണ്‌.

    മറുപടിഇല്ലാതാക്കൂ
  7. നീങ്ങിക്കൊണ്ടിരിക്കുന്ന സമയം ആണിതിലെ പ്രധാനകഥാപാത്രം..ലോലയല്ല.സമയത്തെ ആശ്രയിച്ചാണ് ഇതിലെ മറ്റെല്ലാവരുടെയും ജീവിതം നിർവചിക്കപ്പെടുന്നത്..

    മറുപടിഇല്ലാതാക്കൂ
  8. നേരം എന്നസിനിമ ഇതിൽ നിന്ന് പ്രചോദനം ഉൾകൊണ്ട ഒന്നാവും !

    മറുപടിഇല്ലാതാക്കൂ