8/25/2010

കുമ്മാട്ടി

                  കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് മിത്തുകളും യാഥാര്‍ത്ഥ്യങ്ങളും കൂട്ടിക്കുഴച്ച് 1979 ല്‍ ജി.അരവിന്ദന്‍ സംവിധാനം ചെയ്ത ‘കുമ്മാട്ടി’എന്ന മലയാള സിനിമ ചിണ്ടന്‍ എന്ന കുട്ടിയുടെ മനസ്സിലൂടെയാണ് വികസിക്കുന്നത്. സൂര്യനുദിച്ചുയരുന്ന ദീര്‍ഘമായ ഒരു ഷോട്ടില്‍ പഴയകാലത്തിന്റെ   തുടിപ്പുകളെല്ലാം ഒരു വായ്ത്താരിയില്‍ സംവിധായകന്‍ ഉള്‍ചേര്‍ത്തിട്ടുണ്ട്. ഗ്രാമത്തിലെ കുടിലില്‍ നിന്നും സ്കൂളിലേക്ക് കൂട്ടുകാര്‍ക്കൊപ്പം നടക്കുന്ന ചിണ്ടന്‍ സംസാരിക്കുന്നത് അമ്പലത്തിലെ മുത്തശ്ശി പറഞ്ഞ കാര്യങ്ങളെക്കുറിച്ചാണ്. ‘കുമ്മാട്ടി’ വന്നാല്‍ കുസൃതികളായ അവരെ പിടിച്ച് കൊടുക്കുമെന്നവര്‍ പറഞ്ഞിട്ടുണ്ട്. മന്ത്രവാദവും ബാധയൊഴിക്കലും പഴയ വിശ്വാസങ്ങളും നിറഞ്ഞ ഗ്രാമാന്തരീക്ഷത്തില്‍ അവര്‍ക്ക് കുമ്മാട്ടിയെ ഭയമുണ്ട്. എങ്കിലും കുമ്മാട്ടിപ്പാട്ട് പാടി അവര്‍ തമാശ നൃത്തം ചെയ്യുന്നുമുണ്ട്.
                 ആയിടക്കാണ് സഞ്ചാരിയായ കുമ്മാട്ടി കുന്നിറങ്ങി അവരുടെ ഗ്രാമത്തിലുമെത്തുന്നത്.  “മാനത്തെ മച്ചോളം തലയെടുത്ത്...
പാതാള കുഴിയോളം പാദം നട്ട്...
മാല ചേല കൂറ കെട്ടിയ കുമ്മാട്ടി...”
   എന്നവര്‍ ഭയത്തോടെ ഓര്‍ത്തിരുന്ന മുത്തശ്ശിക്കഥയിലെ കുമ്മാട്ടി അവിടെയെത്തുന്നു. ചെമ്പട്ട് കോത്തുടുത്ത്, അരമണി കിലുക്കി,വെപ്പു താടി വെച്ച്, മൃഗങ്ങളുടെ മുഖരൂപങ്ങല്‍ കെട്ടി ഞാത്തിയ തണ്ട് ചുമലില്‍ വെച്ച്, തുന്നികൂട്ടിയ മാറാപ്പുമായി, കൈയിലെ വാളും കിലുക്കി, നാടുണര്‍ത്തുന്ന പാട്ടുറക്കെ പാടി , നൃത്ത ചുവടുകളോടെ വരുന്ന കുമ്മാട്ടിയെ കണ്ട് കുട്ടികള്‍ പേടിക്കുന്നു. എങ്കിലുമവരുടെ ജിജ്ഞാസ കുമ്മാട്ടിക്കൊപ്പം തന്നെയുണ്ട്.
                      “ആരമ്പത്തീരമ്പത്തൂരമ്പം-
                       ആലേലുല ചേലുല പാലുല
                       കിഴക്ക് നേരെ -മലക്കുമേലെ
                       പഴുക്ക പാക്കിന്റെ പഴുപ്പും കൊഴുപ്പും മുഴുപ്പും”-
ഉള്ള സൂര്യബിംബത്തെക്കുറിച്ചാണ് കുമ്മാട്ടിയുടെ പാട്ട്. അമ്പലത്തിനടുത്തുള്ള അരയാല്‍ ചോട്ടില്‍ തന്റെ ഭാണ്ഡമിറക്കി കുമ്മാട്ടി വിശ്രമിക്കുന്നത് കുട്ടികള്‍ ഒളിഞ്ഞ് നോക്കുന്നു. അതിമാനുഷനായ കുമ്മാട്ടിയാണവരുടെ സങ്കല്‍‌പ്പത്തിലുള്ളത്. പരുന്തിനെപോലെ പറക്കാനും ,മീനിനെ പ്പോലെ നീന്താനും,സ്വയം രൂപം മാറാനും,മറ്റുള്ളവരുടെ രൂപം മറ്റാനും കഴിയുന്ന ആള്‍. പക്ഷെ അവര്‍ കാണുന്നതോ‌‌- താടി അഴിച്ച് വെച്ച് ക്ഷീണം തീര്‍ക്കാന്‍ ബീഡി വലിച്ച് കിടക്കുന്ന ഒരു വൃദ്ധന്‍ കുമ്മാട്ടിയെ. അമ്പലക്കുളത്തില്‍ നീന്തിക്കുളിക്കുകയും ഷേവ് ചെയ്യിക്കുകയും,അടുപ്പ് കൂട്ടി കഞ്ഞി വെച്ച് കുടിക്കുകയും ചെയ്യുന്ന കുമ്മാട്ടിയുടെ കാഴ്ചകള്‍ അവരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ക്ലാസ്സ് നേരത്ത് സ്കൂള്‍ പരിസരത്തെത്തിയ കുമ്മാട്ടിയുടെ പാട്ട്കേട്ട് കുട്ടികളെല്ലാം അയാള്‍ക്ക് ചുറ്റും കൂടുന്നു. ചന്തയില്‍ നിന്ന് സന്ധ്യക്ക് മടങ്ങുമ്പോള്‍ വിജനമായ പെരുവഴിയില്‍ ചിണ്ടന്‍ കുമ്മാട്ടിയുടെ മുന്നില്‍ പെട്ടുപോകുന്നു. മദ്യപിച്ച് കാലിടറി നടന്നു വരികയാണ് കുമ്മാട്ടി. ചിണ്ടന്‍ ഭയന്നത് പോലെ ഒന്നും സംഭവിച്ചില്ല. ചിണ്ടനോട് പോയ്കൊള്ളാന്‍ കുമ്മാട്ടി ആംഗ്യം കാട്ടി. ഈ സംഭവം ചിണ്ടന്‍ കൂട്ടുകാരോട് പറയുന്നുണ്ട്. പക്ഷെ ആരും വിശ്വസിക്കുന്നില്ല. കുമ്മാട്ടി ആവിയായി പോകുന്നത് താന്‍ കണ്ടുവെന്നും അവന്‍ പറയുന്നുണ്ട്. ഒരിക്കല്‍ കുമ്മാട്ടി അവന് ആകാശത്ത് നിന്ന് ഒരു ഈത്തപ്പഴം ഉണ്ടാക്കി തിന്നാന്‍ കൊടുത്തത്രേ.
                       പതുക്കെ കുട്ടികളുടെ ഭയം മാറുകയും അവര്‍ കുമ്മാട്ടിയുമായി കൂട്ടാകുകയും ചെയ്യുന്നു. കുമ്മാട്ടിക്കൊപ്പം അവര്‍ പാട്ടുപാടി നാടുചുറ്റുന്നുമുണ്ട്. കുമ്മാട്ടി അവര്‍ക്ക് മൃഗരൂപങ്ങളുള്ള കുഞ്ഞ് ബിസ്കറ്റുകള്‍ കൊടുക്കും.ഒരിക്കല്‍ പനിപിടിച്ച് അരയാല്‍ ചുവട്ടില്‍ അവശനായിക്കിടക്കുന്ന കുമ്മാട്ടിയെ നോക്കാന്‍ വൈദ്യരെ കൂട്ടി വരുന്നത് ചിണ്ടനാണ്.
                      കൊയ്ത്ത് കഴിഞ്ഞു. വരണ്ടുണങ്ങിയ ഗ്രാമത്തില്‍ നിന്നും കുമ്മാട്ടി പോവുകയാണ്.പോവല്ലേ എന്നു പറഞ്ഞ് കുട്ടികള്‍ കൂടെ തന്നെ ഉണ്ട്. പോവും മുമ്പ് നിങ്ങള്‍ക്ക് ഞാനൊരു ചെപ്പടിവിദ്യ കാണിച്ച് തരാം എന്നു പറഞ്ഞ് - അവര്‍ക്ക് തന്റെ കൈയിലെ മൃഗമുഖമ്മൂടികള്‍ കുമ്മാട്ടി നല്‍കുന്നു. മുഖമ്മൂടിയണിഞ്ഞ ഒരോ കുട്ടികളെയും അതാത് മൃഗങ്ങളും പക്ഷികളുമാക്കി കുമ്മാട്ടി മാറ്റുന്നു. അവര്‍ക്കൊപ്പം നൃത്തം വെക്കുകയാണു കുമ്മാട്ടി. ചിണ്ടനു കിട്ടിയത് നായയുടെ മുഖം മൂടിയായിരുന്നു. നായായി മാറിയ ചിണ്ടന്‍ കൂട്ടം തെറ്റി ഓടിപ്പോക്കുന്നു. കളിക്കുശേഷം മറ്റുള്ളവരെയെല്ലാം പൂര്‍വരൂപത്തിലേക്ക് മാറ്റി കുമ്മാട്ടി എങ്ങോ പോയ്ക്കഴിഞ്ഞു. രാത്രി മുഴുവന്‍ നാട്ടുകാര്‍ ചിണ്ടനെത്തേടി നടക്കുകയാണ്.
                വഴിതെറ്റിയ ചിണ്ടന്‍ (ഇപ്പോഴവന്‍ നായയാണ്.) നഗരത്തിലെത്തുകയും ഒരു വീട്ടില്‍ ചങ്ങലയിലാവുകയും ചെയ്യുന്നു. നാടന്‍ പട്ടിയായതിനാല്‍ ആ വീട്ടുകാര്‍ അഴിച്ച് വിട്ടപ്പോള്‍ അവന്‍ നേരെ ഗ്രാമത്തിലേക്ക് ഓടിവരുന്നു. അവന്റെ അമ്മയ്ക്കും തത്തയ്ക്കും ഒക്കെ ചിണ്ടനെ തിരിച്ചറിയാനാവുന്നുണ്ട്. നായ രൂപത്തില്‍ വന്ന മകനെ വാരിപ്പുണരുന്ന അമ്മ- അനിയത്തിക്കൊപ്പം പ്ലേറ്റില്‍ കഞ്ഞി വിളമ്പിവെച്ച് അവനെ ഊട്ടുന്നുമുണ്ട്. മകന്റെ രൂപം തിരിച്ച് കിട്ടാനായി നേര്‍ച്ചകളും പൂജകളും ചെയ്യുകയാണവര്‍ പിന്നീട്. പക്ഷെ നായ ജീവിതം ചിണ്ടന്‍ തുടരുകയാണ്.
                        ഊഷരമായ കാലത്തിനു ശേഷം ഋതുക്കള്‍ മാറിവരുന്നു. തകര്‍ത്ത് പെയ്യുന്ന മഴക്ക് ശേഷം പച്ചപ്പ് പരന്ന ഗ്രാമം. ഏതോ ശബ്ദം കേട്ട്  ,ഇറയത്ത് കിടക്കുന്ന ചിണ്ടന്‍ ചെവി കൂര്‍പ്പിച്ച് പിടിക്കുന്നു,.അവന് ഒരു ശബ്ദമേ കേള്‍ക്കേണ്ടതുള്ളു.... “ആരമ്പത്തീരമ്പത്തൂരമ്പത്ത്...”.അതാ കുന്നിറങ്ങി വരുന്ന കുമ്മാട്ടിയുടെ ശബ്ദം...ചിണ്ടന്‍ പുല്‍‌പ്പരപ്പുകളിലൂടെ ശബ്ദം കേട്ട സ്ഥലത്തേക്ക് കുതിച്ചോടുകയാണ്. കുമ്മാട്ടി അവനെ കണ്ടു. സങ്കടം വിങ്ങുന്ന ശബ്ദത്തോടെ കുമ്മാട്ടി “ചിണ്ടാ..ചിണ്ടാ എന്റെ മോനേ ..”എന്ന് ഉറക്കെ വിളിച്ചു. ഓടിഅടുത്ത ചിണ്ടനെ കുറ്റബോധത്തോടെ മാറോടടുക്കിപ്പിടിക്കുന്നു കുമ്മാട്ടി. ചിണ്ടന് സ്വന്തം രൂപം തിരിച്ച് കിട്ടി.പുരുഷാരമത്രയും ഈ അത്ഭുതം കേട്ട് അവിടേക്ക് ഓടിക്കൂടി.
                     ചിണ്ടന്‍ തന്റെ വീട്ടില്‍ തിരിച്ചെത്തി.കൂട്ടില്‍ ചിലക്കുന്ന തത്ത...ചങ്ങലയില്‍ കിടന്ന ഓര്‍മയാല്‍ ചിണ്ടന്‍ തത്തയെ കൂട്ടില്‍ നിന്നും പുറത്തെടുത്ത് ആകാശത്തേക്ക് പറത്തി വിടുന്നു. വിശാലമായ മാനത്ത് ഒഴുകിപ്പറക്കുന്ന പക്ഷികളുടെ ദീര്‍ഘമായ ഒരു ഷോട്ടില്‍ “കുമ്മാട്ടി” എന്ന സിനിമ അവസാനിക്കുന്നു.
                       കാവാലം നാരായണപ്പണിക്കരാണ് കുമ്മാട്ടിയുടെ കഥയും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്. അതീന്ദ്രിയമായ കഴിവുകളുള്ള കഥാപാത്രങ്ങളെ കുറിച്ചുള്ള നമ്മുടെ നാട്ടുസങ്കല്‍‌പ്പങ്ങള്‍ എങ്ങനെയാണ് രൂപം കൊള്ളുന്നതെന്നും കുഞ്ഞു മനസ്സുകളില്‍ മിത്തുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും ഈ സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ സംഭവങ്ങളൊക്കയും ചിണ്ടന്റെ ഒരു പേക്കിനാവാണ്. കുമ്മാട്ടിയെക്കുറിച്ച് അവന്റെ മനസ്സിലെ ഭയവും മതിപ്പും രൂപം കൊടുത്ത സങ്കല്‍‌പ്പലോകം...അതു കൊണ്ടാണ് രൂപം മാറി തിരിച്ചെത്തിയ ചിണ്ടനെ വീട്ടിലാരും ശ്രദ്ധിക്കുന്നതായി സംവിധായകന്‍ കാണിക്കാത്തത്. തന്റെ സ്വപ്നത്തിലെ അസ്വതന്ത്രാനുഭവമാണ് തത്തയെ തുറന്ന് വിടാന്‍ ചിണ്ടനെ പ്രേരിപ്പിക്കുന്നത്.താന്‍ കണ്ടത് സ്വപ്നമാണെന്ന് ചിണ്ടനെ പോലെ പ്രേക്ഷകരും സംശയിക്കും.
                               മുത്തശ്ശിക്കഥകളിലും നാട്ടുപാട്ടുകളിലും ആചാരങ്ങളിലും പഴഞ്ചൊല്ലുകളിലും ചടങ്ങുകളിലും വിശ്വാസങ്ങളിലും ഉള്ള ചില നിഗൂഡ സങ്കല്‍‌പ്പങ്ങള്‍ അറിയാതെ നമ്മുടെ മനസ്സുകളിലും ഇടം നേടുന്നുണ്ട്.. സാങ്കേതികമായ പല പരിമിതികള്‍ ഉണ്ടെങ്കിലും ഗ്രാമത്തിന്റെ നൈര്‍മല്യവും ബാല്യത്തിന്റെ കുതൂഹലവും പഴമയുടെ നിഗൂഡതയും വിശ്വാസാചാരങ്ങളിലെ വൈവിധ്യവും ഘൃതുചക്രങ്ങളുടെ വര്‍ണ്ണവിസ്മയങ്ങളും നാടന്‍ പാട്ടിന്റെ ഇളനീര്‍ രുചിയും ഈ സിനിമയുടെ ഓരോ ഫ്രയിമിലും നമുക്ക് അറിയാനാകും. 1979 ലെ ഏറ്റവും നല്ല കുട്ടികളുടെ സിനിമ പുരസ്കാരം നേടിയ കുമ്മാട്ടി അരവിന്ദന്റെ മറ്റു സിനിമകളെപ്പോലെ ഗഹനമായ ചര്‍ച്ചകള്‍ക്ക് വിധേയമായില്ല. കുട്ടികളുടെ സിനിമ എന്ന ലേബലില്‍ വന്നതായിരിക്കാം ഒരു കാരണം.എന്തായാലും ഈ സിനിമയുടെ ഓരോ കാഴ്ച്ചയും പുതിയ പുതിയ അനുഭവങ്ങളുടെ അടരുകള്‍ സൃഷ്ടിക്കും തീര്‍ച്ച.

8/14/2010

കൂട്ടുകാരന്റെ വീട്?

ഇറാന്‍\പേര്‍ഷ്യന്‍\1987\കളര്‍\ 83 മിനിട്ട്\സംവിധാനം; അബ്ബാസ് കിയാറോസ്തമി
            സ്കൂള്‍ കുട്ടികളുടെ കലപില ശബ്ദങ്ങള്‍ പശ്ചാത്തലത്തില്‍ കേള്‍പ്പിച്ച് കൊണ്ട് നീല ചായം പൂശിയ ഒരു പഴഞ്ചന്‍ വാതിലിന്റെ ദീര്‍ഘമായ ഒരു ക്ലോസപ്പ് ഷോട്ടിലാണ് അബ്ബാസ് കിയരോസ്തമി സംവിധാനം ചെയ്ത 1987 ലെ ഇറാനിയന്‍ സിനിമ ‘വേര്‍ ഈസ്  ദ് ഫ്രണ്ട്സ് ഹോം’ ആരംഭിക്കുന്നത്. അത്പം വൈകിയെത്തിയ അദ്യാപകന്‍ വാതില്‍ തുറന്ന് അകത്ത് കടന്ന്- ബഹളം വെച്ചതിന്  കുട്ടികളെ വഴക്ക് പറയുന്നു.ഹോം വര്‍ക്കുകള്‍ പരിശോധിക്കുകയാണ് പിന്നീട്. ഗൌരവക്കാരനായ ടീച്ചര്‍ ഹോം വര്‍ക്കുകള്‍ നോട്ട്ബുക്കില്‍ തന്നെ ചെയ്ത് കൊണ്ട് വരണം എന്ന കടും പിടുത്തക്കാരനാണ്.എങ്കില്‍ മാത്രമേ കുട്ടികളുടെ പറനത്തിലുള്ള വളര്‍ച്ച നിരീക്ഷിക്കാനാവൂ എന്നാണ് അയാളുടെ അഭിപ്രായം. മെഹമ്മെദ് റെദ നെമത്സാദ് എന്ന എട്ടുവയസ്സുകാരന്‍ കുട്ടി കരച്ചിലിന്റെ വക്കിലാണ്. നോട്ട് ബുക്ക് ബന്ധുവിന്റെ വീട്ടിലായിപ്പോയതിനാല്‍ കടലാസിലാണ് അവന്‍ ഹോം വര്‍ക്ക് ചെയ്ത് കൊണ്ട് വന്നിരിക്കുന്നത്.അദ്യാപകന്‍ ദേഷ്യപ്പെട്ട് ആ കടലാസ് തുണ്ടുകളാക്കി കീറിക്കളഞ്ഞു.ഇനി നോട്ട് ബുക്കിലല്ലാതെ ഹോം വര്‍ക്ക് ചെയ്ത് കൊണ്ടുവന്നാല്‍ സ്കൂളില്‍നിന്നും പുറത്താക്കും എന്ന് പറയുന്നുമുണ്ട്. മെഹമ്മെദിന്റെ കണ്ണീരിലൂടെയും അടുത്തിരിക്കുന്ന അഹമ്മെദ് എന്ന കുട്ടിയുടെ മുഖഭാവത്തിലൂടെയും ക്ലാസ്സിലെ ഭയാന്തരീക്ഷം സംവിധായകന്‍ വേഗത്തില്‍ വരച്ച് കാണിക്കുന്നുണ്ട്.

                           സ്കൂള്‍ കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയ അഹമ്മെദ് ഞെട്ടലോടെയാണ് ഒരു കാര്യം മനസ്സിലാക്കുന്നത്. മെഹമ്മെദിന്റെ നോട്ടുബുക്ക് അബദ്ധത്തില്‍ അവന്റെ പുസ്തക സഞ്ചിയിലായിപ്പോയിരിക്കുന്നു. നാളെ ഹോംവര്‍ക്ക് ചെയ്യാതെ മെഹമ്മെദ് ക്ലാസ്സിലെത്തിയാല്‍ എന്താണ് സംഭവിക്കുക എന്നവനറിയാം. അവന്‍ ഭയത്തോടെ കാര്യം അമ്മയോട് പറയുന്നു. എങ്ങനെയെങ്കിലും പുസ്തകം കൂട്ടുകാരന്റെ വീട്ടിലെത്തിക്കണമെന്നും. ഇളയ കുഞ്ഞിനെ നോക്കാനും മറ്റു വീട്ടുപണികള്‍ സഹായിക്കാനും മടിച്ചിട്ട് അവന്‍ നുണ പറയുകായാണെന്നാണ് അവരുടെ അഭിപ്രായം. വേഗം പണികള്‍ തീര്‍ത്ത് പടിക്കാന്‍ പറയുകയാണു അമ്മ. പക്ഷെ അഹമ്മെദ് വല്ലാത്ത അവസ്ഥയിലാണ്. വീട്ടിലെ മുതിര്‍ന്നവര്‍ക്കൊന്നും അവന്റെ പ്രശ്നം മനസ്സിലാകുന്നില്ല.അവര്‍ക്ക് ഇത് വലിയ ഒരു കാര്യമായും തോന്നുന്നില്ല. നാളെ പുസ്തകം കൊടുത്താല്‍ മതിയെന്നാണ് അമ്മ പറയുന്നത്.ബേക്കറിയില്‍ പോയി രാത്രിയിലേക്കുള്ള റൊട്ടി വാങ്ങി വേഗം വരാന്‍ അമ്മ അവനെ പറഞ്ഞ് വിടുന്നു.
                          പുറത്തിറങ്ങുമ്പോള്‍ അഹമ്മെദ് പുസ്തകം കൈയില്‍ ഒളിച്ച് കരുതുന്നു. മെഹമ്മെദ് താമസിക്കുന്നത് അടുത്തുള്ള പൊസ്തെ എന്ന ഗ്രാമത്തിലാണെന്നു മാത്രമാണ് അവനറിയുന്നത്. തരിശായ മരു പ്രദേശത്തെ വിജനമായ വഴി പൊസ്തേയിലേക്ക് വളഞ്ഞ് പുളഞ്ഞ് നീണ്ട് കിടക്കുന്നു.കൂട്ടുകാരന്റെ വീടന്വേഷിച്ച് എട്ടുവയസ്സുകാരന്‍ അഹമ്മെദ് നടത്തുന്ന ഉദ്വേഗപൂര്‍ണ്ണമായ യാത്രയാണ് ഈ സിനിമ പിന്നീട്. പൊസ്തെ ഗ്രാമത്തിലെത്തുമ്പോഴേക്കും സന്ധ്യയായിക്കഴിഞ്ഞു. പരിചയമില്ലാത്ത ഗ്രാമ വഴികളിലൂടെ ആ കുഞ്ഞ് പലരോടും അന്വേഷിച്ച് അലയുകയാണ്. ഒടുവില്‍ മെഹമ്മെദിന്റെ ബന്ധുവായ ഹൈമാദി എന്ന കുട്ടിയുടെ വീടിരിക്കുന്ന സ്ഥലം ഒരു കുട്ടി പറഞ്ഞു കൊടുക്കുന്നു. അത് കനൊവാര്‍ എന്ന ഭാഗത്താണ്.കല്‍‌പ്പടവുകള്‍ക്കപ്പുറം നീലച്ചായമിട്ട ഒരു വാതിലുണ്ട് എന്നത് മാത്രമാണ് അടയാളം.ഒരേപോലെയുള്ള കുടുസ്സു വഴികളാണ് എവിടെയും..പോകും വഴിയില്‍ ഒരു വീട്ടിന്റെ മുറ്റത്ത് മെഹമ്മെദിന്റേതു പോലുള്ള ഒരു പാന്റ് ഉണങ്ങാന്‍ ഇട്ടിരിക്കുന്നത് അവന്‍ കണ്ടു. അന്വേഷണത്തിനവസാനം അത് വേറൊരു കുട്ടിയുടേതാണെന്ന് അവന്‍ മനസ്സിലാക്കുന്നു.
                        കനോവറിലെത്തിയപ്പോളാണ് അറിയുന്നത് ഹൈമാദി അച്ഛന്റെ കൂടെ അത്പനിമിഷം മുമ്പാണ് കോക്കെറിലേക്ക് പോയതെന്ന്.ദൂരെ കുന്നിറങ്ങി പോകുന്ന അവര്‍ക്കൊപ്പമെത്താന്‍ അഹമ്മെദ് ഒടുകയാണു പിറകെ.വഴിയില്‍ അവന്‍ മുത്തച്ഛന്റെ മുന്നില്‍ പെട്ടുപോകുന്നു.കുട്ടികളെ കൊണ്ട് ജോലി ചെയ്യിപ്പിച്ച് അനുസരണ പടിപ്പിക്കണമെന്ന അഭിപ്രായക്കാരനാണദ്ദേഹം. സിഗാര്‍ വാങ്ങികൊണ്ടുവരാന്‍ അവനോട് പറയുന്നു.അഹമ്മെദ് ധര്‍മ്മ സങ്കടത്തിലാണ്..നേരം പോകുന്നു..അവന് ഇതുവരെയും സുഹ്രുത്തിന്റെ വീട് കണ്ടെത്താനായിട്ടില്ല..അതിനിടയിലാണ് ഇതുപോലുള്ള പ്രശ്നങ്ങളും.വാതില്‍ പണിയുന്ന മരപ്പണിക്കാരനൊരാള്‍ കണക്കെഴുതാന്‍ അവന്റെ കൈയിലെ പുസ്തകത്തില്‍ നിന്നും കടലാസ്സു പറിച്ച് അതില്‍ വച്ച് എഴുതുകയാണ്. അവന്‍ പറയുന്നതൊന്നും ആരും ശ്രദ്ധിക്കുന്നില്ല. അവന്റെ ദുര്‍ബല പ്രതിഷേധങ്ങള്‍ അവഗണിക്കപ്പെടുന്നു. മരപ്പണിക്കാരന്‍ തന്റെ കോവര്‍കഴുതപ്പുറത്ത് തിരിച്ച് പോയപ്പോഴാണു അയാളാണ് താന്‍ അന്വേഷിക്കുന്ന കുട്ടിയുടെ അച്ഛന്‍ എന്ന് അവനു സംശയം തോന്നിയത്. പുറകെ  അവനും ഓടുന്നു..പക്ഷെ അതും വെറുതെയായി..ആളു മാറിപ്പോയതാണ്. തളര്‍ന്നു പോയ അഹമ്മെദിനെ സഹായിക്കാന്‍ ഒരു സാധു വൃദ്ധന്‍ സന്നദ്ധമാകുന്നു.  മെഹമ്മെദിന്റെ വീട് കാണിച്ചു തരാമെന്നു പറഞ്ഞ് അവനെയും കൂട്ടി കല്ലു പാകിയ വഴികളിലൂടെ നടക്കുകയാണ്. രോഗിയായ അദ്ദേഹത്തിന് വളരെ പതുക്കയേ നടക്കാനാവുന്നുള്ളൂ.നടത്തത്തിനിടയില്‍ നിറുത്താതെ സംസാരിക്കുന്നുമുണ്ട്.പഴയ കാര്യങ്ങള്‍..ചെറുപ്പത്തില്‍ നിര്‍മ്മിച്ചുനല്‍കിയ വാതിലുകളെ കുറിച്ചാണ് സംസാരം.അഹമ്മെദിനാണെങ്കില്‍ സമയം ഇരുട്ടിതുടങ്ങിയതിന്റെ ബേജാറാണു മനസ്സില്‍.തിരിച്ച് ഇരുട്ടിലൂടെ വേണം ഗ്രാമത്തിലേക്ക് നടക്കാന്‍.ബേക്കറി പൂട്ടിപോയാല്‍ രാത്രി ഭക്ഷണം കിട്ടുകയുമില്ല.അച്ഛന്‍ വന്നാല്‍ എന്താകും അവസ്ഥ എന്നാറിയില്ല.ശക്തിയായ കാറ്റും വീശിത്തുടങ്ങി.അവസാനം മെഹമ്മെദിന്റെ വീടു കണ്ടെത്തിയെങ്കിലും അവിടെ ആരും ഇല്ലായിരുന്നു. ഇടവഴികളില്‍ കുരക്കുന്ന നായകളുടെ ശബ്ദം.അവന്‍ തിരിച്ച് വീട്ടില്‍ എങ്ങനെ എപ്പോള്‍ എത്തി എന്ന് സംവിധായകന്‍ പറയുന്നില്ല.
                           വിളമ്പിവെച്ച ഭക്ഷണത്തിനു മുമ്പില്‍ ഒന്നും കഴിക്കാതെ കരഞ്ഞ് തളര്‍ന്നിരിക്കുന്ന അഹമ്മെദിനെയാണ് നമ്മള്‍ പിന്നീട് കാണുന്നത്.അവന്റെ അച്ഛന്‍ പഴയ ഒരു റേഡിയോ ട്യൂണ്‍ ചെയ്യുകയാണ്.അഹെമ്മെദിനെ പൂര്‍ണ്ണമായും അവഗണിച്ച് കൊണ്ട്. എല്ലാവരും ഉറങ്ങുമ്പോള്‍ പുറത്ത് ചീറിയടിക്കുന്ന കാറ്റിനെ ശ്രദ്ധിക്കാതെ വൈകിയ രാത്രിയില്‍ ഹോംവര്‍ക്ക് ചെയ്യുന്ന അഹമ്മെദില്‍ ആ സീന്‍ അവസ്സാനിക്കുന്നു.
                          പിറ്റേ ദിവസത്തെ ക്ലാസ്സ്. അദ്യാപകന്‍ ഓരോരോ കുട്ടികളുടെയും ഹോം വര്‍ക്കുകള്‍ പരിശോധിക്കുകയാണ്.മെഹമ്മെദ് കണ്ണീരിന്റെ വക്കിലാണ്.പുസ്തകം കാണാത്തതിന്റെ വിഷമത്തിലാണവന്‍.എന്താണു സംഭവിക്കുക എന്നവനറിയാം.സങ്കടത്തോടെ ഡെസ്കില്‍ തലവച്ച് കിടക്കുകയാണവന്‍.അപ്പോഴാണ് അഹമ്മെദ് ഒടിക്കിതച്ച് ക്ലാസ്സിലെത്തുന്നത്.അദ്യാപകന്‍ മെഹമ്മെദിനടുത്തെത്തുന്നതിനു തൊട്ടുമുമ്പേ അവന്‍ മെഹമ്മെദിന്റെ നോട്ട്ബുക്ക് അവന്റെ മുന്നില്‍ വച്ച് കൊടുത്തു.അദ്യാപകന്‍ നോക്കുമ്പോള്‍ ഹോംവര്‍ക്ക് ചെയ്തിരിക്കുന്നു.നല്ലകുട്ടി എന്ന പ്രശംസയോടെ അടുത്ത കുട്ടിയുടെ നോട്ടിലേക്ക് ടീച്ചര്‍ മാറുമ്പോള്‍ മെഹമ്മെദിന്റെ പുസ്തകത്താളുകള്‍ക്കിടയിലെ ഉണങ്ങിയതെങ്കിലും ഭംഗിയുള്ള കൊച്ച് പൂ കാണിച്ച്  കൊണ്ട് കിയരോസ്തമി സിനിമ അവസാനിപ്പിക്കുന്നു.
                     മുതിര്‍ന്നവരുടെ ലോകത്തില്‍ നിന്നും എത്ര വ്യത്യസ്ഥമാണ് കുട്ടികളുടെ ലോകം എന്ന് വളരെ കൃത്യമായി സംവിധായകന്‍ ഈ സിനിമയില്‍ വരച്ച് കാട്ടുന്നുണ്ട്.ഒരു നിരീക്ഷകന്റെ റോളാണ് ക്യാമറക്ക്.അധികം കട്ടുകളില്ലാതെ ,ആംഗിളുകളും സൂത്രങ്ങളും,ചലനങ്ങളും കുറച്ച്- വളരെ സ്വാഭാവികമായ പിന്തുടരല്‍ രീതിയാണ് സംവിധായകന്‍ ഉപയോഗിക്കുന്നത്.പ്രൊഫഷണലുകളായ അഭിനേതാക്കള്‍ക്ക് പകരം കഥാപാത്രങ്ങളെ ആള്‍ക്കൂട്ടത്തില്‍ നിന്നും കണ്ടെത്തുന്ന രീതിയാണ് കിയരോസ്തമി പിന്തുടരാറുള്ളത്.ഇറാനിലെ ഗ്രാമജീവിതത്തിന്റെ തുടിപ്പുകളത്രയും ഈ സിനിമയില്‍ അദ്ദേഹം പകര്‍ത്തുന്നുണ്ട്.യഥാര്‍ത്ഥ ശബ്ദങ്ങള്‍ മാത്രമാണ് മുഴുവന്‍ സമയവും സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.കുട്ടിയുടെ ഓട്ടത്തിന്റെ പശ്ചാത്തലത്തില്‍ മാത്രം ഏതോ മധ്യേഷ്യന്‍ തന്ത്രിവാദ്യത്തിന്റെ നനുത്ത സംഗീതം ഉപയോഗിച്ചിരിക്കുന്നു.
                 മുതിര്‍ന്നവര്‍ക്ക് വളരെ നിസ്സാരമെന്നും ലളിതമെന്നും തോന്നുന്ന ഒരു സംഭവം കുട്ടികളുടെ തലത്തില്‍ ചിന്തിക്കുമ്പോള്‍ വളരെ വ്യത്യസ്ഥമാണ്.ഓരോരാളും പിന്തുടരുന്ന മൂല്യങ്ങളും വ്യത്യസ്ഥമാണ്.മനുഷ്യ ബന്ധങ്ങളെ വിശകലനം ചെയ്യാനും ചെറിയ സംഭവങ്ങള്‍ മതി എന്ന് ഈ സിനിമയിലൂടെ കിയരോസ്തമി പ്രഖ്യാപിക്കുന്നു. അതുകൊണ്ടാണ് മഹാനായ ഗൊദാര്‍ദ് “സിനിമ ഗ്രിഫിത്തില്‍ ആരംഭിച്ച് കിയരോസ്തമിയില്‍ അവസാനിക്കുന്നു” എന്ന് അഭിപ്രായപെട്ടത്.
                            1987 ലെ ഫജ് റ് ഫിലീംഫെസ്റ്റിവലില്‍ ഏറ്റവും നല്ല സംവിധായകനുള്ള സുവര്‍ണ്ണതാലവും,സ്പെഷല്‍ ജൂറി പുരസ്കാരവും ലൊകാര്‍ണോ ഫെസ്റ്റിവലില്‍ ബ്രോണ്‍സ് ലെപാര്‍ഡ് അവാര്‍ഡ് ,ഫിപ്രസി പ്രത്യേക പരാമര്‍ശം എന്നിവ‘ കൂട്ടുകാരന്റെ വീട്?‘ നേടി. പതിനാലു വയസ്സിനുള്ളില്‍ കുട്ടികള്‍ കണ്ടിരിക്കേണ്ട പത്ത് സിനിമകളിലൊന്നായി ഈ സിനിമ 2005ല്‍ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു. മറ്റുള്ളവര്‍ക്ക് അര്‍ത്ഥം മനസ്സിലാകത്ത അന്വേഷണമാണ് എല്ലാവരുടെയും ജീവിതം.. .ചിലപ്പോഴെങ്കിലും- എന്ന് ഈ സിനിമ നമ്മെ ഒര്‍മപ്പെടുത്തും
                                                    cinemajalakam.blogspot.com