10/18/2010

ഫാദർ

             1996/ഇറാന്‍/കളര്‍/96 മിനുട്ട്/ഫാര്‍സി                                                                                                          സംവിധാനം: മാജിദ് മാജിദി                                                                                                                                                     മാജിദ് മാജിദിയുടെ സിനിമകളില്‍ പ്രധാന പ്രത്യേകത അതിന്റെ ലാളിതവും സാധാരണവുമായ കഥ പറച്ചില്‍ രീതിയാണ്. കഥാപാത്രങ്ങള്‍ ഇറാനിലെ തെരുവുകളിലും ഗ്രാമങ്ങളിലും എപ്പഴും കാണാവുന്ന നന്മകള്‍ നിറഞ്ഞ കുട്ടികളും പച്ചമനുഷ്യരും...1996ല്‍ നിര്‍മ്മിച്ച ‘ഫാദര്‍ ‘ എന്ന ഇറാനിയന്‍ സിനിമ മെഹ്രുള്ള എന്ന പതിനാലുവയസ്സുകാരന്റെ കഥയാണ്.  അവന്റെ പ്രിയപ്പെട്ട അച്ഛന്‍ ഒരു മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ മരിച്ചുപോയി. അമ്മയും മൂന്നു കുഞ്ഞനുജത്തിമാരുമടങ്ങിയ കുടുംബം പോറ്റാന്‍ വിദൂരമായ ദക്ഷിണ ഇറാനിലെ തുറമുഖപട്ടണത്തില്‍ കുഞ്ഞു ജോലികള്‍ ചെയ്തു പണം സ്വരുക്കൂട്ടുകയാണവന്‍. മാസങ്ങള്‍ക്ക് ശേഷം ഗ്രാമത്തിലേക്ക് തിരിച്ച് പോകാനുള്ള ഒരുക്കങ്ങളുമായി നില്‍ക്കുന്ന മെഹ്രുള്ളയിലാണ് സിനിമ ആരംഭിക്കുന്നത്.    അവന്‍ വലിയ സന്തോഷത്തിലും ആവേശത്തിലും ആണ്. അമ്മയ്ക്കും കുഞ്ഞനുജത്തിമാര്‍ക്കും നല്‍കാന്‍ അവന്‍ വാങ്ങിക്കൂട്ടിയ ഉടുപ്പുകളും ആഭരണങ്ങളും മറ്റും പൊതിഞ്ഞു കെട്ടുകയാണവന്‍. കൂട്ടത്തില്‍ മരിച്ചു പോയ അച്ഛന്റെ കൂടെയുള്ള ഒരു ഫോട്ടോയും അവന്‍ കരുതുന്നുണ്ട്.                                                                                     ബസ്സില്‍ ദിവസങ്ങള്‍ നീണ്ട യാത്രക്കൊടുവില്‍ മെഹ്രുള്ള നാട്ടിലെത്തുന്നു. പഴയ കളിക്കൂട്ടുകാരന്‍ ലത്തീഫാണ്    ഞെട്ടിക്കുന്ന ആ വാര്‍ത്ത അവനോട് പറഞ്ഞത് .അതവന് വിശ്വസിക്കാനും, ഉള്‍ക്കൊള്ളാനും, അംഗീകരിക്കാനും, സഹിക്കാനും കഴിയാത്തതായിരുന്നു.കേട്ടയുടനെയുള്ള അരിശത്തിന് അവന്‍ ലത്തീഫിനെ അടിച്ചു പോകുന്നു.   രണ്ട് മാസം മുമ്പ് അമ്മ ഒരു പോലീസുദ്യോഗസ്ഥനെ വിവാഹം കഴിച്ചത്രെ..ഇപ്പോള്‍ അമ്മയും അനുജത്തിമാരും ആയാള്‍ക്കൊപ്പമാണു താമസിക്കുന്നത്.  പോലീസ് ഉദ്യോഗസ്ഥന്ന്റ്ന്റെ വീട്ടിനുമുന്നിലെത്തിയ മെഹ്രുള്ള അമ്മയ്ക്കും അനുജത്തിമാര്‍ക്കും നല്‍കാനായി അവന്‍ പണിപ്പെട്ടുവാങ്ങിയ സധനങ്ങള്‍ ഒക്കയും ഗൈറ്റില്‍ വലിച്ചെറിഞ്ഞ് തിരിച്ച് നടക്കുന്നു.. ആ പോലീസുകാരനെ അച്ഛനായി അംഗീകരിക്കാന്‍ അവന്‍ ഒരുക്കമല്ല.  അവന്‍ ഇത്രമാത്രം കഷ്ടപ്പെ ട്ടത് എന്തിനായിരുന്നു എന്നാണവന്‍ ചിന്തിക്കുന്നത്.  അമ്മയെ തട്ടിയെടുത്ത ആയാളോട് അവനു പകയും തന്നെ വെറും കുഞ്ഞായി മാത്രം കണ്ട  അമ്മയോട് അരിശവും ഉണ്ട്
              
              അവന്റെ അച്ഛന്റെ പഴയ വീട് വൃത്തിയാക്കി അവിടെ ലത്തീഫിനൊപ്പം താമസിക്കുകയാണ് മെഹ്രുള്ള. ആ പോലീസുകാരനെക്കുറിച്ച് നാട്ടുകാര്‍ക്ക് നല്ല അഭിപ്രായമാണെന്നാണ് ലത്തീഫ് അവനോട് പറയുന്നത്. .ആരുമില്ലാത്ത അവന്റെ അമ്മയേയും അനിയത്തിമാരേയും ഇക്കാലമത്രയും പൊന്നുപോലെ നോക്കിയത് അയാളാണ്. അനിയത്തിക്കുട്ടിക്ക് കാര്യമായ അസുഖം വന്നപ്പോള്‍ വളരെയധികം പണം ചിലവഴിച്ച് ചികിത്സിച്ച് രക്ഷിച്ചത് അയാളാണ്. മെഹ്രുള്ള ഇതൊന്നും കേള്‍ക്കാന്‍ സന്നദ്ധമല്ലായിരുന്നു.അത്രക്കധികം പകയുണ്ട് അവന്‍ അയാളോട്.
               പിറ്റേദിവസം താന്‍ സ്വരുക്കൂട്ടിയുണ്ടാക്കിയ പണമെല്ലാം എടുത്ത് പോലീസുദ്യോഗസ്ഥന്റെ വീട്ടിലെത്തി അയാള്‍ക്ക് നേരെ വലിച്ചെറിഞ്ഞ്- “എന്റെ അനിയത്തിയെ ചികിത്സിക്കാന്‍ നിങ്ങള്‍ ചിലവഴിച്ച പണമിതാ എടുത്തോളു എനിക്കെന്റെ അനിയത്തിയെ തിരിച്ച് തരൂ“ എന്ന് അവന്‍ ആക്രോശിക്കുന്നു. പ്രായത്തിന്റെയും അനുഭവങ്ങളുടെയും പക്വത  മെഹ്രുള്ളയെ മനസ്സിലാക്കാന്‍ ആ പോലീസുകാരനെ സന്നദ്ധമാക്കുന്നുണ്ട്. അയാള്‍ മെഹ്രുള്ളയെ അനുനയിപ്പിക്കാനും കൂടെ താമസിക്കാനും  പ്രേരിപ്പിക്കുന്നുണ്ട് .പക്ഷെ മെഹ്രുള്ളയുടെ ദേക്ഷ്യം കൂടുന്നേയുള്ളു. ആരും സഹായിക്കാനില്ലാത്ത ദുരിതകാലത്ത് സ്നേഹവും അനുകമ്പയുമായി കൂടെനിന്ന ആ മനുഷ്യന്റെ നന്മക്കും മകനോടുള്ള സ്നേഹത്തിനും ഇടയിലെ വല്ലാത്ത സംഘര്‍ഷത്തിലാണ് അവന്റെ അമ്മ.
               ഒരു ദിവസം ലത്തീഫിന്റെ സഹായത്തോടെ മെഹ്രുള്ള അനിയത്തിമാരെ ആരുമറിയാതെ പോലീസുദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും കൂട്ടി തന്റെകൂടെ പഴയവീട്ടിലേക്കു കൊണ്ടുവരുന്നു. കുട്ടികളെ കാണാതെ അങ്കലാപ്പിലായ അമ്മയും രണ്ടാനച്ഛനും അവസാനം അവന്റെ അരികിലെത്തുന്നു. പക്ഷെ പനിപിടിച്ച് അവശനായിക്കിടക്കുകയായിരുന്നു മെഹ്രുള്ള. പോലീസുകാരന്‍ സ്നേഹത്തോടെ അവനെ തന്റെ വീട്ടിലേക്ക് കൂട്ടുന്നു-ശുശ്രൂഷിക്കുന്നു. അസുഖം മാറിയ മെഹ്രുള്ളയുടെ മനസ്സിലെ പക പക്ഷെ കെട്ടടങ്ങീട്ടില്ലായിരുന്നു. തന്റെ ശത്രുവിനെ കൊല്ലാന്‍ തന്നെ അവന്‍ തീരുമാനിക്കുന്നു. അതിനായി പോലീസുകാരന്റെ സര്‍വീസ് റിവോള്‍വര്‍ അയാളുടെ യൂനിഫോമില്‍ നിന്നും കട്ടെടുത്തു. കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ രാത്രിയില്‍ തന്നെ ലത്തീഫിനൊപ്പം അവന്‍ നാടുവിടുന്നു.
             കുട്ടിത്തം മാറാത്ത മെഹ്രുള്ളയോട് അനുകമ്പയും സ്നേഹവും മാത്രംഇത്രയും നാളും  പ്രകടിപ്പിച്ചിരുന്ന പോലീസുകാരന്  ഇത് സഹിക്കാനാവുന്നതായിരുന്നില്ല. ഏതുവിധേനയും തന്റെ സര്‍വീസ് റിവോള്‍വര്‍ തിരിച്ച്കിട്ടേണ്ടത് അയാളുടെ ആവശ്യമായിരുന്നു.  തന്റെ മോട്ടോര്‍ സൈക്കിളില്‍ മെഹ്രുള്ളയെ അന്വേഷിച്ചുള്ള ദീര്‍ഘയാത്ര ആരംഭിക്കുന്നു. നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ രണ്ടു കുട്ടികളേയും നഗരത്തില്‍ കണ്ടെത്തുന്നു. ലത്തീഫിനെ ഒരു ബസ്സില്‍ നാട്ടിലേക്കയക്കുന്നു. മെഹ്രുള്ളയെ വിലങ്ങണിയിച്ച് മോട്ടോര്‍ സൈക്കിളില്‍ പുറകില്‍ ഇരുത്തി നാട്ടിലേക്ക് യാത്ര ആരംഭിക്കുന്നു. ഒരു ശിലപോലെ ഇരിക്കുകയാണ് മെഹ്രുള്ള. ഇറാനിലെ കുന്നുകളും മലമ്പാതകളും തനിക്ക് മനപ്പാഠമാണെന്നും നിരവധി കള്ളക്കടത്തുകാരെ തന്റെ സര്‍വീസുകാലയളവില്‍  ധീരമായി പിടികൂടീട്ടുണ്ടെന്നും ഒക്കെ നിര്‍ത്താതെ പറയുന്നുണ്ട് പോലീസുകാരന്‍.
 തനിച്ചുള്ള അവരുടെ ദീര്‍ഘയാത്ര പരസ്പരമുള്ള അശയവിനിമയത്തിന് പതുക്കെ നിര്‍ബന്ധിക്കുന്നുണ്ട്. പങ്കുവെക്കലുകള്‍ക്കും .. നിന്റെ അമ്മയേയും അനിയത്തിമാരേയും രക്ഷിച്ചതാണോ ഞാന്‍ ചെയ്ത കുറ്റം എന്നയാള്‍ മെഹ്രുള്ളയോട് ചോദിക്കുന്നുണ്ട്.
              യാത്രക്കിടയില്‍ ലഭിച്ച ഒരു അവസരത്തില്‍ അവന്‍ മോട്ടോര്‍ സൈക്കിള്‍ കൈക്കലാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. അവന്റെ അച്ഛന്‍ ചെറുപ്പത്തിലേ അവനെ അദ്ദേഹത്തിന്റെ മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ പഠിപ്പിച്ചിട്ടുണ്ട്. പക്ഷെ മലമ്പാതകളിലെ കുറുക്കു വഴികള്‍ പരിചയമുള്ള പോലീസുദ്യോഗസ്ഥന്‍ അവനെ വേഗംതന്നെ പിടികൂടുന്നു. പിന്നീട് വിലങ്ങ് സൈക്കിളുമായി ബന്ധിച്ചാണ് യാത്ര. വരണ്ടുണങ്ങിയ മരുഭൂമിയിലൂടെയുള്ള ദീര്‍ഘയാത്ര രണ്ടു വ്യക്തികളുടെ മനസ്സുകളെ അടുപ്പിക്കും. സിനിമയില്‍ സംവിധായകന്‍ അരമണിക്കൂറോളം ഈ യാത്രക്കായാണ് നീക്കിവെച്ചിരിക്കുന്നത് . എണ്ണ തീര്‍ന്ന് മോട്ടോര്‍ സൈക്കിള്‍ ഉപേക്ഷിക്കേണ്ടിവരുന്നു. പിന്നീട് യാത്ര വീശിയടിക്കുന്ന പൊടിക്കറ്റിലൂടെ നടന്നാണ് . ഓടിപ്പോകാതിരിക്കാന്‍ മെഹ്രുള്ളയുടെ വിലങ്ങ് തന്റെ കൈയുമായി ചേര്‍ത്ത് ബന്ധിച്ചാണ് പോലീസുകാരന്‍ നടക്കുന്നത്. ദിക്കറിയാതെ മരു വിശാലതയില്‍ വെള്ളവും തണലുമില്ലാതെ മണല്‍കാറ്റിലൂടെ എങ്ങോട്ടെന്നറിയാതെ അവര്‍ നടക്കുകയാണ്.അവസാനം ബാക്കിയുള്ള ഒരു കവിള്‍ വെള്ളം കൂടിക്കാനായും മുമ്പ് അയാള്‍ തളര്‍ന്ന മെഹ്രുള്ളയുടെ മുഖത്തേക്ക് നോക്കുന്നു. പോലീസുകാരനിലെ മനുഷ്യത്വത്തിന്റെ ജ്വാലകള്‍ മാജിദി നമുക്ക് മുന്നില്‍ വെളിവാക്കുന്നത് - ആ ജീവ ജലം അയാള്‍ കുട്ടിക്ക് നേരെ നീട്ടുന്ന ദൃശ്യത്തിലൂടെയാണ്. ഒരടിപോലും ഇനി മുന്നോട്ട് നടക്കാനാവാത്തവിധം അവര്‍ തളര്‍ന്നുകഴിഞ്ഞു.


       വരണ്ടുണങ്ങിയ ഒരു കിണര്‍ അവര്‍ കണ്ടെത്തിയതല്ലാതെ ഒരു തുള്ളിവെള്ളം എവിടെയുമില്ല...യാത്ര മരണത്തിലേക്ക് നീളുകയാണ്. പോലീസുകാരന്‍ കൈവിലങ്ങുകള്‍ അഴിച്ച് മെഹ്രുള്ളയോട് എങ്ങനെയെങ്കിലും രക്ഷപ്പെട്ടുക്കൊള്ളന്‍ പറയുന്നു. കുട്ടിയായ അവന് ഇത്തിരികൂടി ഊര്‍ജ്ജം ബാക്കിയുണ്ട്. അയാള്‍ക്ക് വലിയ ശരീരം താങ്ങി ഇനി ഒട്ടും മുന്നോട്ടു നടക്കാനാവില്ല.തന്റെ അധികാരവും ആരോഗ്യവും പ്രകൃതിയുടെ രൌദ്രതക്ക്മുന്നില്‍ നിസ്സാരമെന്ന് അയാള്‍ തിരിച്ചറിയുന്നു. ശരീരത്തിലെ ജലാംശം വറ്റി അയാള്‍ തളര്‍ന്ന് വീഴുന്നു. താന്‍ കൊല്ലാന്‍ തക്കം പാര്‍ത്ത് നിന്ന തന്റെ ശത്രുവിനെ പക്ഷെ മരണത്തിനു വിട്ടുകൊടുത്ത്  നടന്ന് നീങ്ങാന്‍ മെഹ്രുള്ളക്ക് ആവുന്നില്ല..യാത്രക്കിടയില്‍ പതുക്കെയെങ്കിലും അവന്‍ ആ പോലീസുകാരന്റെ സ്നേഹം തിരിച്ചറിഞ്ഞുതുടങ്ങിയിരുന്നു. പൊടിമണലില്‍ വീണു കിടക്കുന്ന അയാളെ ആദ്യമായി അലിവോടെ അവന്‍ സ്പര്‍ശിക്കുന്നു. അയാളെ താങ്ങിയെടുത്ത് നടക്കാന്‍ അവനാകുന്നില്ല. അവന്‍ സങ്കടം കൊണ്ട് കരഞ്ഞുപോകുന്ന്. ചുറ്റും നോക്കിയപ്പോള്‍ ദൂരെ ഒട്ടകങ്ങള്‍ നടന്നുപോകുന്നത് അവന്‍ കാണുന്നു.. അവന്‍ അങ്ങോട്ടോടുന്നു..അവിടെ ഒരു ചെറിയ നീരുറവ..വെള്ളം എടുത്തുകൊണ്ട്പോകാന്‍ പാത്രമില്ലാത്തതിനാല്‍ അവന്‍ തന്റെ ഷര്‍ട്ട് വെള്ളത്തില്‍ കുതിര്‍ത്ത് അതുമായി തിരിച്ച് ഓടി പോലീസുകാരനരികിലെത്തുന്നു..ഇല്ല അതുകൊണ്ടൊന്നും കാര്യമില്ല..ആയാളുടെ വലിയ ശരീരം വലിച്ചും ഇഴച്ചും അവന്‍ ആ നീരുറവയിലെത്തിക്കുന്നു..വെള്ളത്തിന്റെ നനവില്‍ ആയാളില്‍ ജീവന്റെ ചലനങ്ങള്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നു..തളര്‍ന്ന് അയാള്‍ക്കരികില്‍ വീണുകിടക്കുകയാണ് മെഹ്രുള്ളയും..പോലീസുകാരന്റെ പോക്കറ്റില്‍ നിന്നും ഒരു ഫോട്ടൊ വെള്ളത്തിലൂടെ ഒലിച്ച് മെഹ്രുള്ളയുടെ അരികിലേക്ക് വരുന്നു..തന്റെ അമ്മയ്ക്കും അനിയത്തിമാര്‍ക്കും ഒപ്പം ആ പോലീസുകാരന്‍ നില്‍ക്കുന്ന ഫോട്ടോ..ഇതുപോലൊരു നീരരുവിയില്‍ മെഹ്രുള്ളക്ക് അവന്റെ അച്ചനൊപ്പമുള്ള ഒരു ഫോട്ടോ നഷ്ടപ്പെടുന്ന ഒരു ദൃശ്യം മുന്നെ നാം കാണുന്നുണ്ട്..താന്‍ ഒരു പുതിയ കുടുംബത്തിലേക്ക് കണ്ണിചേര്‍ക്കപ്പെടുന്നത് മെഹ്രുള്ള അറിയുന്നു..ഹൃദയസ്പര്‍ശിയായ ഈ ദൃശ്യത്തിലാണ് മാജിദിയുടെ “ഫാദര്‍’ അവസാനിക്കുന്നത്.
              സമകാലികരായ ഇറാനിയന്‍ സംവിധായകരായ ‍-ജാഫര്‍ പനാഹി,ബാഹ് മാന്‍ ഒബാദി എന്നിവരൊക്കെ ഇറനിലെ വംശീയവും ലിംഗപരവും സാമൂഹികവുമായ അസമത്വങ്ങളും അസംതൃപ്തികളുമാണ് വിശകലനം ചെയ്തതെങ്കില്‍ മാജിദി ലോകത്തെവിടെയും പ്രസക്തമായ മാനുഷിക പ്രശ്നങ്ങള്‍ ഇറാനിയന്‍ ഭൂപ്രകൃതിയില്‍ പറയുകയാണ്. ജീവിത സമസ്യകളും ആത്മ സംഘര്‍ഷങ്ങളും കുഞ്ഞുമനസ്സുകളിലെ അരക്ഷിതബോധവും സ്നേഹതൃഷ്ണയും വിശദീകരിക്കുന്ന റിയലിസ്റ്റിക്കായ കുഞ്ഞു സിനിമകള്‍. വളച്ചു കെട്ടുകളും സങ്കീര്‍ണതകളുമില്ലാത്ത ലളിതമായ ആഖ്യാന രീതി. അര്‍ത്ഥവ്യാപ്തിയുള്ള  മാജീദിയന്‍ സ്പര്‍ശമുള്ളചില  ദൃശ്യങ്ങള്‍ ഇടയില്‍ ചേര്‍ക്കുകയും ചെയ്യും. ആശ്വസിപ്പിക്കാനാരുമില്ലാത്തവരെ തഴുകുന്ന വര്‍ണ്ണ മത്സ്യങ്ങളും പ്രതീക്ഷകൈവിടും നേരത്ത് പ്രത്യശയുടെ കിരണമായി ജഢശരീരങ്ങളിലെ ജീവന്റെ തുടിപ്പുകളും ഇദ്ദേഹത്തിന്റെ പല സിനിമകളിലും പ്രത്യക്ഷപ്പെടുന്നുണ്ട് .പ്രതിനായകരില്ലാത്തതാണു മാജിദിയുടെ സിനിമകള്‍ പലതും..രണ്ടാനച്ഛന്‍(ഒരു പോലീസുകാരന്‍ പ്രത്യേകിച്ചും) എന്നത് പ്രേക്ഷകരുടെ മനസ്സിലും മെഹ്രുള്ളയുടെ മനസ്സിലെന്ന പോലെ പ്രതിസ്ഥാനത്താണ് സിനിമയുടെ ആരംഭത്തില്‍‍..പക്ഷെ സര്‍വരിലും നന്മ കാണുന്നതാണ് മാജിദിയുടെ ലോകവീക്ഷണം.‘ഫാദര്‍‘എന്ന സിനിമ അതുകൊണ്ടുതന്നെ പ്രസരിപ്പിക്കുന്നത് ശുഭാപ്തിനിറഞ്ഞ നന്മയുടെ പ്രകാശമാണ്

2 അഭിപ്രായങ്ങൾ:

  1. വിജയെട്ട... നന്നായി. വിജയേട്ടന്‍ വിവരിച്ച സിനിമകളെ ഡൌണ്‍ലോഡു ചെയ്യാനുള്ള ശ്രമത്തിലാണ് ഞാന്‍.....സസ്നേഹം

    മറുപടിഇല്ലാതാക്കൂ
  2. ഒരു വിധമെല്ലാ സിനിമകളും ടൊറന്റിൽ കിട്ടാനുണ്ട്..സബ് ടൈറ്റിൽ ഉള്ളവ കിട്ടാനാണു വിഷമം...ശ്രമം തുടരുക..എന്റെ കൈയിലുള്ളവ നാട്ടിൽ വറുമ്പോൾ തരാം... യാത്രകൾ തുടരുക..ആശംസകൾ

    മറുപടിഇല്ലാതാക്കൂ