ലോക സിനിമ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ലോക സിനിമ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

1/25/2011

റെഡ് ബലൂൺ

                   അമ്മൂമ്മക്കൊപ്പം പഴയ ഒരു അപ്പാർട്മെന്റിലെ മുകൾ നിലകളിലൊന്നിൽ താമസിക്കുന്ന പാസ്കൽ എന്ന ആറു വയസ്സുകാരൻ പലപ്പോഴും തനിച്ചാണ്. പൌരാണികവും ജീർണ്ണവുമായ നനഞ്ഞ തെരുവിലേക്ക് രാവിലെ സ്കൂളിൽ പോവാനായി സഞ്ചിയുമായി ഇറങ്ങുന്ന ഈ കുട്ടിയിലാണ് ‘ ദ റെഡ് ബലൂൺ’ എന്ന ഫ്രഞ്ച് സിനിമ ആരംഭിക്കുന്നത്.1956 ൽ ആൽബെർട് ലാമൊറിസ് സംവിധാനം ചെയ്ത് പുറത്തിറക്കിയ മുപ്പത്തഞ്ച് മിനുട്ട് മാത്രം ദൈർഘ്യമുള്ള  ഈ ലഘുചിത്രത്തിൽ പശ്ചാത്തല ശബ്ദങ്ങളും അർത്ഥമറിയേണ്ടതില്ലാത്ത ചില വാക്കുകളുമൊഴികെ സംഭാഷണങ്ങൾ ഒന്നുമില്ല. അതുകൊണ്ടിതിനെ ‘ഫ്രഞ്ച് ഭാഷയിലെ സിനിമ‘ എന്നു വിളിക്കുന്നതിൽ  കാര്യമില്ല. എക്കാലവും കുട്ടികൾ ഇഷ്ടപ്പെടുന്ന കളിപ്പാട്ടമാണ് ബലൂൺ.അതുപോലെ തൊണ്ണൂറുകളുടെ ആദ്യ പകുതിവരെയും ലോകമെമ്പാടുമുള്ള എലിമെന്ററി സ്കൂളിലെ കുട്ടികളുടെ ഇഷ്ടസിനിമകളിലൊന്നാണ് ‘ചുവപ്പ് ബലൂൺ’
                                             തന്റെ പൂച്ചയോട് യാത്ര പറഞ്ഞ് മഴകുതിർത്ത പടവുകൾ ഇറങ്ങി താഴോട്ട് നടക്കുന്നതിനിടയിലാണ് പാസ്കൽ ഒരു കാര്യം ശ്രദ്ധിച്ചത്.വിളക്ക് കാലിൽ  ചരടു പൊട്ടിയ ഒരു ചുവന്ന ഹീലിയം ബലൂൺ കുടുങ്ങിക്കിടക്കുന്നു. അവൻ തൂണിൽ പിടിച്ച് കയറി ബലൂൺ സ്വന്തമാക്കി അതുമായി ബസ്സ്റ്റോപ്പിലേക്ക്  നടന്നു. മിനുസമുള്ള  വലിപ്പമേറിയ ആ ചുവപ്പ് ബലൂണുമായി ബസ്സിൽ കയറാൻ അവനെ അനുവദിക്കുന്നില്ല. ബലൂൺ ഉപേക്ഷിക്കാൻ അവൻ തയ്യാറുമല്ല. പാസ്കൽ കൈയിൽ ബലൂണുമായി നടപ്പാതയിലൂടെ ബസ്സിനുപിറകിലായി സ്കൂൾവരെ ഓടി. എങ്കിലും ക്ലാസ്സിലെത്തുമ്പോഴേക്കും വൈകി.സ്കൂൾ മതിലിനകത്ത് കയറിയ പാസ്കൽ തന്റെ പുതിയ ബലൂൺ അവിടത്തെ തൂപ്പുകാരനെ സൂക്ഷിക്കാൻ ഏൽ‌പ്പിച്ച് ക്ലാസ്സിലേക്ക് നടന്നു .ഇതെല്ലാം സ്കൂൾ പ്രിൻസിപ്പാൾ ജനലിലൂടെ കാണുന്നുണ്ടായിരുന്നു. വൈകുന്നേരം തിരിച്ച് ബലൂണുമായി വീട്ടിലേക്ക് വരുമ്പോൾ മഴ വരുന്നു. അവൻ നനഞ്ഞാലും പ്രിയപ്പെട്ട ബലൂൺ നനയാതെനോക്കാൻ പലരുടെയും കുടക്കീഴിൽ അതു കൂടി കയറ്റിയാണ് അവൻ തന്ത്രപൂർവം നടക്കുന്നത്. മഴ തോർന്ന തെരുവിലൂടെ ബലൂണുമായി കൌതുക കാഴ്ചകൾകണ്ട് പതുക്കെനടക്കുകയാണ് കുഞ്ഞു പാസ്കൽ. കുതിരപട്ടാളത്തിന്റെ റോന്തുചുറ്റലും,ആവി തുപ്പുന്ന തീവണ്ടികളുടെ കിതപ്പും ഒക്കെ അവനെ ആഹ്ലാദിപ്പിക്കുന്നുണ്ട്. വീട്ടിനകത്തേക്ക് ബലൂണുമായി കയറിയത് അമ്മൂമ്മക്ക് ഇഷ്ടമായില്ല. ജാലകം തുറന്ന് അവർ ബലൂൺ പുറത്ത്കളയുന്നു.പക്ഷെ ആകാശത്തേക്ക് ഉയർന്ന് പോകുന്നതിനുപകരം ബലൂൺ ജനലിനരികിൽതന്നെ ചുറ്റിപറ്റിനിൽക്കുന്നു. പാസ്കൽ വന്ന് ആരും കാണാതെ ബലൂണിനെ ജനലിലൂടെ അകത്തേക്ക് കയറ്റുംവരെ.

                         അമ്മൂമ്മയറിയാതെ അവരിരുവരും നടത്തുന്ന ഈ ഒത്തുകളി, പ്രേക്ഷകരിൽ  ബലൂൺ ഒരു അചേതന വസ്തുവാണെന്ന  ബോധം പതുക്കെ മായ്ച്ച് കളയും. രാവിലെ സ്കൂളിലേക്ക് പുറപ്പെടുന്ന പാസ്കലിനൊപ്പം അനുസരണയുള്ള വളർത്തുനായ്കുട്ടിയെപ്പോലെ ബലൂണുമുണ്ട്  കൂടെതന്നെ. അവർ പിടികൊടുക്കാതെ പരസ്പരം കളിപ്പിക്കുന്നുണ്ട്, ഒളിച്ചുകളിക്കുന്നുണ്ട്,ആശയങ്ങൾ തമ്മിൽതമ്മിൽ കൈമാറുന്നുണ്ട്. ബസ്സില്പോകുന്ന പാസ്കലിനൊപ്പം മാനത്തുകൂടി പറന്ന് ബലൂൺ സ്കൂൾ നടയിലെത്തുന്നുണ്ട്. ക്ലാസ്സ്മുറിയിലേക്ക് ജിജ്ഞാസയോടെ പതുങ്ങിക്കയറുന്ന ബലൂൺ വലിയ ബഹളത്തിനു കാരണമാവുന്നു.ദേഷ്യംവന്ന ഹെഡ്മാസ്റ്റർ പാസ്കലിനെ ക്ലാസ്സ് കഴിയും വരെ ഒരു മുറിയിൽ പൂട്ടിയിടുന്നു. ബലൂണിനെയാണെങ്കിൽ അയാൾക്ക് പിടിക്കാൻ കിട്ടുന്നുമില്ല.ഹെഡ്മാസ്റ്ററുടെ തലക്ക് പോയി മുട്ടി ശല്യപ്പെടുത്തി തന്റെ അരിശം ബലൂൺ പ്രകടിപ്പിക്കുന്നുമുണ്ട്.പാസ്കലിനെ മുറിയിൽ നിന്നും പുറത്തുവിടും വരെ  ബലൂൺ മുറിക്ക് വെളിയിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു.           തിരിച്ചുള്ള യാത്രക്കിടയിലാണ് പാസ്കൽ എന്നും തെരുവുകാഴ്ചകൾ കണ്ട് അലയാറ്. ചിത്ര ഗാലറികളിലും,കണ്ണടിക്കടകളിലും അവരിരുവരും ചുറ്റിയടിക്കുന്നു. വഴിയിൽകണ്ട പെൺകുട്ടിയുടെ കൈയിലെ നീല ബലൂണിനെകണ്ട് ചങ്ങാത്തംകൂടാൻ കൊഞ്ചിക്കളിക്കുന്ന ചുവന്ന ബലൂണിനെ ശാസിച്ച് കൂടെക്കൂട്ടുന്നുണ്ട് പാസ്കൽ, പക്ഷെ കുറച്ച് കഴിയുമ്പോൾ കാണാം നീല ബലൂൺ പെൺകുട്ടിയുടെ കൈയിൽ നിന്നും കുതറി ചുവപ്പ് ബലൂണിനരികിലെത്തിയിരിക്കുന്നു.     പാസ്കലിന്റെ പുതിയ കൂട്ടുകാരനെ തട്ടിയെടുക്കാൻ തെരുവിലെ പിള്ളേർ ശ്രമിക്കുന്നുണ്ട് .തെമ്മാടിക്കൂട്ടം അവനെ വഴിയിൽ തടഞ്ഞുനിർത്തി ബലൂൺ കൈക്കലാക്കാൻ  നോക്കുന്നുണ്ടെങ്കിലും ആർക്കും പിടികൊടുക്കാതെ ബലൂൺ രക്ഷപ്പെട്ട്  പാസ്കലിനൊപ്പം തന്നെകൂടുന്നു.              
                        കുർബാന കൈക്കൊള്ളൻ അമ്മൂമ്മക്കൊപ്പം ഒരു ദിവസം പള്ളിയിലേക്ക് പോയ പാസ്കലിനൊപ്പം അമ്മൂമ്മകാണാതെ ഒളിച്ച് ബലൂണും വരുന്നു. പള്ളിക്കകത്ത് കയറിയ ബലൂൺ പ്രശ്നമുണ്ടാക്കുന്നു.ഇതൊന്നും കൂസാതെ ബലൂണുമായി പാസ്കൽ തെരുവിലേക്കിറങ്ങുന്നു. പലഹാരക്കടയുടെ പുറത്ത് ബലൂണിനെ നിർത്തി പിസ്സ വാങ്ങാൻ അകത്തേക്ക് കയറിയ പാസ്കൽ തിരിച്ചിറങ്ങി നോക്കുമ്പോൾ ബലൂണിനെ കാണുന്നില്ല. തെമ്മാടികുട്ടിക്കൂട്ടം ബലൂൺ കൈക്കലാക്കി വെളിമ്പ്രദേശത്തേക്ക് അതുമായി നടക്കുകയാണ്. കയർകെട്ടി അതിനെ വലിച്ചും ഇഴച്ചും കല്ലെറിഞ്ഞും പീഡിപ്പിക്കുകയാണ്.തകർന്ന പഴഞ്ചൻ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലെ വിജനതയിൽ അതിനെ തെറ്റാലികൊണ്ട് എയ്ത് പൊട്ടിക്കാനുള്ള ശ്രമത്തിലാണവർ. മതിലിനിപ്പുറത്തുള്ള പാസ്കൽ എങ്ങിനെയെല്ലാമോ ബലൂണിനെ രക്ഷിച്ച് അതുമായി വീട്ടിലേക്ക് ഓടി .പിള്ളേരുടെ സംഘം കൂടെത്തന്നെ പിന്തുടരുന്നു,ഇടുങ്ങിയ വഴികളിലൂടെയും കെട്ടിടങ്ങൾക്കിടയിലൂടെയും അവൻ പാഞ്ഞുരക്ഷപ്പെടാൻ നോക്കുന്നുണ്ടെങ്കിലും അവസാനം പിടിയിലാകുന്നു. ബലൂൺ അവർ എറിഞ്ഞും ചവിട്ടിയും പൊട്ടിക്കുന്നു. പൊട്ടിയ ബലൂണിനരികിൽ ഇനിയെന്തുചെയ്യും എന്നറിയാതെ കരഞ്ഞ് ഇരിക്കുന്ന കുട്ടിയുടെ ദൃശ്യം ഹൃദയസ്പർശിയാണ്.   പാരീസ് നഗരത്തിലെ ബലൂണുകളെല്ലാം സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച് മാനത്തേക്ക് പറന്നുയർന്നത് പെട്ടന്നാണ്.പാർക്കുകളിലെ കുട്ടികളുടെ കൈകളിൽനിന്നും , നഗരത്തിലെ വീടുകൾക്കകത്തുനിന്നും,കച്ചവടക്കാരുടെ വില്പനസ്റ്റാൻഡുകളിൽ നിന്നുമൊക്കെ അവ പറന്നുയർന്നു. കരയുന്ന പാസ്കലിനടുത്തേക്കാണവയെല്ലാം വരുന്നത്.നൂറുകണക്കിനു വർണ്ണബലൂണുകളെല്ലാം കൂടി അവസാനം ആ കുട്ടിയെ എടുത്തുയർത്തി നഗരത്തിന്റെ നരച്ച മേൽക്കൂരകൾക്ക് മുകളിലൂടെ  ഒഴുകി പറക്കുന്നു. ഒടുവിൽ  അനന്തവിശാലമായ മാനത്ത് ബലൂണുകളിൽ ഞാന്നുകിടന്നു ചിരിക്കുന്ന കുട്ടിയിൽ സിനിമ അവസാനിക്കുന്നു.          
                 സ്പെഷൽ എഫക്റ്റുകൾ ഇന്നത്തെപ്പോലെ സാധ്യമല്ലാത്ത , സങ്കേതിക വിദ്യകൾ അധികം വികസിക്കാത്ത അക്കാലത്ത് ഇത്തരമൊരു ഫാന്റസി ദൃശ്യങ്ങൾ സ്വാഭാവികതക്ക് കോട്ടമില്ലാത്തവിധത്തിൽ ചിത്രീകരിച്ചത് അത്ഭുതകരമാണ്. നരച്ച നഗര ദൃശ്യങ്ങൾക്കിടയിൽ തിളങ്ങുന്ന ചുവപ്പ്  ബലൂണിന്റെ കളർ കോണ്ട്രാസ്റ്റ് അതിമനോഹരമായി നമുക്ക് അനുഭവപ്പെടും.            
അൽബെർട്ട് ലമൊറീസ്
                     ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന പഴയ പ്രൈമറിക്ലാസ്സ് പാട്ട് ഈ സിനിമയിൽ നിന്നു പ്രചോദിതമായതായിരിക്കാം.
“ഒരു നാൾ പള്ളീക്കൂടത്തിൽ ,
മേരിയോടൊപ്പം കുഞ്ഞാടും,
അടിവെച്ചടിവെച്ചകമേറി,
അവിടെ ചിരിതൻ പൊടിപൂരം” 
എന്ന വരികളിലെ ആടിനു പകരം ബലൂൺ എന്നാക്കിയാൽ മാത്രം മതി.   ചുവന്ന ബലൂണുമായുള്ള ഒരു കുട്ടിയുടെ സൌഹൃതം മറ്റു കുട്ടികളെ പ്രകോപിപ്പിക്കുന്നത് എന്തിനാണെന്ന് നമുക്കും ആ കുട്ടിയെപ്പോലെതന്നെ സംശയം തോന്നിപ്പിക്കും. വിശദീകരിക്കാനാവാത്ത ബന്ധങ്ങളെ  നശിപ്പിച്ചേക്കുക എന്ന ലോക രീതിയെ സംവിധായകൻ ഇവിടെ ചർച്ചക്ക് വെക്കുന്നു. മതസങ്കൽ‌പ്പങ്ങളും യേശുവിന്റെ കുരിശേറ്റവും ഉയിർത്തെഴുന്നേൽ‌പ്പുമൊക്കെ ഈ സിനിമയിൽ ചില നിരൂപകർ വായിച്ചെടുക്കുന്നുണ്ട്.   മെരുങ്ങാത്ത കുതിരയുമായി ഒരു കുട്ടിയുടെ ബന്ധം ചിത്രീകരിച്ചിരിക്കുന്ന 1953 ലെ തന്റെതന്നെ  ‘വൈറ്റ് മേൻ’ എന്ന ബ്ലാക്ക് & വൈറ്റ് സിനിമയുടെ വേറൊരു പതിപ്പായാണ് തന്റെ രണ്ടാമത്തെ ചിത്രമായ ‘ദ റെഡ് ബലൂൺ’ ലമൊറീസ് ഒരുക്കിയിരിക്കുന്നത്. കുതിരക്ക് പകരം അചേതനമായ ബലൂണിൽ മനസ്സ് തുന്നിച്ചേർത്തിരിക്കുന്നു സംവിധായകൻ.ലമൊറീസിന്റെ മക്കൾ തന്നെയാണിതിൽ അഭിനയിച്ചിരിക്കുന്നത്. പ്രധാന വേഷം മകൻ പാസ്കൽ ലമോറീസും പെൺകുട്ടിയുടെ വേഷം സബീൻ ലമൊറീസും.  
                1956 ലെ ഏറ്റവും നല്ല ഒറിജിനൽ തിരക്കഥക്കുള്ള ഓസ്കാർ പുരസ്കാരം (സംഭാഷണങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും)  , കാൻ ഫിലീം ഫെസ്റ്റിവലിൽ ‘പാം ഡി ഓർ’ പുരസ്കാരം , 1957 ലെ ‘ബാഫ്റ്റ പുരസ്കാരം’ തുടങ്ങി നിരവധി അന്താരാഷ്ട്ര സമ്മാനങ്ങളും അംഗീകാരങ്ങളും ഈ സിനിമ നേടി.      ഊതിവീർപ്പിക്കപ്പെട്ട സങ്കൽ‌പ്പങ്ങൾ മാത്രമാണു മനുഷ്യ ബന്ധങ്ങൾ എങ്കിലും കയ്പ്പേറിയ യാഥാർത്ഥ്യം എന്ന് നാം വിലപിക്കുന്ന  മരണങ്ങളെ എത്ര വേഗമാണു പുതിയ ബന്ധങ്ങളിലൂടെ നാം പകരം വെക്കുന്നത് എന്ന് - സർ റിയലിസ്റ്റിക്കായ അവസാന ദൃശ്യത്തിലൂടെ മുതിർന്നവരോടുകൂടി സംവിധായകൻ പറയുന്നു,. അതുകൊണ്ടുതന്നെ ചുവപ്പ് ബലൂൺ കുട്ടികളുടെ മാത്രം സിനിമയല്ലാതാകുന്നു.

12/21/2010

സെഫീർ

തിരുവനന്തപുരത്ത് വെച്ച് ഡിസംബര്‍ 10 മുതല്‍ 17 വരെ  നടന്ന പതിനഞ്ചാമത് കേരള രാജ്യാന്തര ചലചിത്രമേള (IFFK 2010) യില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചില നല്ല സിനിമകളെ മുന്നിര്‍ത്തിയുള്ള  നുറുങ്ങു ചിന്തകളാണ് ഇത്തവണത്തെ ക്ലോസപ്പില്‍. മത്സരവിഭാഗത്തിലും ലോകസിനിമ വിഭാഗത്തിലുമായി ഇരുന്നൂറിലധികം സിനിമകളാണ്  മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്.ലോകത്തിന്റെ പല കോണുകളിലുമുള്ള മനുഷ്യരുടെ വര്‍ത്തമാന കാല ജീവിതം അഭിമുഖീകരിക്കുന്ന സ്നേഹ നിരാസത്തിന്റെയും കാത്തിരിപ്പുകളുടെയും കഥകളാണ് ഇവയില്‍ പലതും ചര്‍ച്ച ചെയ്യുന്നത് . 
Belma Bas
   മത്സര വിഭാഗത്തില്‍ തുര്‍ക്കിയില്‍ നിന്നുമെത്തിയ ബെല്‍മാ ബാസ് സംവിധാനം ചെയ്ത സെഫീര്‍ (zephyr) എന്ന സിനിമയും കൌമാരക്കാരിയായ സെഫീര്‍ എന്ന പെണ്‍കുട്ടിയുടെ നീണ്ട കാത്തിരിപ്പിനെക്കുറിച്ചാണ്.കാടിനരികിലുള്ള മലയോരഗ്രാമത്തിലെ മുത്തശ്ശിക്കും മുത്തച്ഛനുമൊപ്പമാണവള്‍ താമസിക്കുന്നത്.കാട്ടില്‍ നിന്നും പഴങ്ങളും കൂണുകളും ഇലകളും ഒക്കെ ശേഖരിച്ച് ഭക്ഷണം ഉണ്ടാക്കാനും മറ്റും അവള്‍ സഹായിക്കാറുണ്ട്. ബേറ്ററിയില്‍ പാടുന്ന ഒരു ഗ്രാമഫോണ്‍ പെട്ടിയാണ് അവളുടെ കൂട്ട്.കാട്ടിനുള്ളിലെ കുഞ്ഞു പ്രാണികളും ഒച്ചും പുഴുക്കളും ഒക്കെ അവളുടെ കൂട്ടുകാരാണ്.മുത്തച്ഛനൊപ്പം കാട്ടില്‍ വിറകുതേടിയും പശുക്കളെമേച്ചും ഒക്കെ നടക്കുമ്പോഴും സെഫീര്‍ തന്നെ കൂട്ടികൊണ്ടുപോവാന്‍ വരുന്ന അമ്മയെ  പ്രതീക്ഷിച്ചുകൊണ്ടാണു നിമിഷങ്ങള്‍ നീക്കുന്നത്.
കുന്നിനു മുകളില്‍ പാറപ്പുരത്ത്കയറി ഇരുന്ന് അങ്ങു ദൂരേക്ക് നീളുന്ന ഗ്രാമ പാതയില്‍ കണ്‍നട്ടിരിക്കുന്ന സെഫീര്‍ പ്രേക്ഷകരുടെ മനസ്സിനെ ആര്‍ദ്രമാക്കും. നീണ്ട നാളുകള്‍ക്ക് ശേഷം അമ്മ വരുന്നു. തന്നെ സ്ഥിരമായി ഈ ഗ്രാമത്തില്‍ തന്നെ ഉപേക്ഷിച്ച് വേറെ ഏതോ സ്ഥലത്തേക്ക് പോവാനായി അവസാനമായി യാത്രപറയാനാണ് അമ്മ വന്നിരിക്കുന്നത് എന്ന് സെഫീര്‍ മനസ്സിലാക്കുന്നു.തിരിച്ച് പോവുന്ന അമ്മക്കൊപ്പം കൂടെപോവാന്‍ കുഞ്ഞിനെപോലെ വാശിപിടിച്ച് അവളും നടക്കുന്നു.പിന്തിരിപ്പിക്കാനുള്ള ശ്രമത്തിനിടെ പിടിവലിയില്‍ (അറിഞ്ഞോ ‌ ‌അറിയാതെയോ?)  അമ്മ  കൊക്കയിലേക്ക് വീണു മരിക്കുന്നു.
മാതൃത്വം തുളുമ്പുന്ന ഹരിത പ്രകൃതിയില്‍ കാട്ടാറിന്റെ തീരത്ത് .മണ്ണിലെ നനവില്‍ മുഖമമര്‍ത്തി കിടക്കുന്ന സെഫീറില്‍ ഈ സിനിമ അവസാനിക്കുന്നു. 
 ഏറ്റവും നല്ല സിനിമക്കുള്ള രജതചകോരം ഈ സിനിമ നേടി

12/04/2010

റൺ ലോല റൺ

        ഓടിക്കൊണ്ടിരിക്കുന്ന സമയവും സംഭവങ്ങളുടെ സാധ്യതകളുമാണ് ‘റണ്‍ ലോല റണ്‍’ എന്ന വ്യത്യസ്ഥമായ ചിത്രത്തിന്റെ പ്രമേയം.1998 ല്‍ പുറത്തിറങ്ങിയ ഈ ജര്‍മന്‍ ചിത്രം പ്രശസ്ത തിരക്കഥാകൃത്ത് കൂടിയായ ടോം ടിക് വെര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.സിനിമയെന്ന മാധ്യമം കഥപറച്ചിലിനുള്ള ഉപാധി എന്നതിനപ്പുറം ഫിലോസഫിക്കലായിട്ടുള്ള ഒരു ചര്‍ച്ചക്കുള്ള ഇടമായി എങ്ങിനെ ഉപയോഗിക്കാനാവുമെന്നതിന്റെ ഒരു പരീക്ഷണമാണ് ഈ സിനിമ.
          ‘ഒരു സെക്കന്റ് തെറ്റിയിരുന്നെങ്കില്‍...’എന്നു നമ്മള്‍ പലപ്പോഴും അശങ്കയോടെ ചിന്തിക്കാറുണ്ട്.അതിപ്രധാനമായ അപകടങ്ങളും സംഭവങ്ങളും കാഴ്ചകളും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ കടന്നുപോകുകയോ രക്ഷപ്പെടുകയൊ ഒക്കെ ചെയ്യുമ്പോള്‍ ‘ഒരു നിമിഷം വൈകിയിരുന്നെങ്കില്‍..’ അല്ലെങ്കില്‍ ‘ഒരു നിമിഷം മുമ്പെ എത്തിയിരുന്നെങ്കില്‍’ ഇങ്ങനെയായിരിക്കില്ല സംഭവിക്കുക എന്ന് നമുക്കും തോന്നാറുണ്ടല്ലൊ. ഒരു നിമിഷത്തിന്റെ വ്യത്യാസം ലോല എന്ന പെണ്‍കുട്ടിയുടെയും അവളെ ബന്ധപ്പെട്ട പല മനുഷ്യരുടെയും ജീവിതത്തില്‍ ഉണ്ടാക്കുന്ന മൂന്നു വ്യത്യസ്ഥ സാധ്യതകളാണ് ‘റണ്‍ ലോല റണ്‍’ എന്ന സിനിമയില്‍ നാം കാണുന്നത്.
               ഭീമാകാരമായ ഒരു പെന്‍ഡുലക്കാഴ്ചയോടെയാണ് സിനിമ ആരംഭിക്കുന്നത്.ചിലച്ച്കൊണ്ടിരിക്കുന്ന  സമയ ഭൂതം സര്‍വ്വവും വിഴുങ്ങുന്നിടത്ത് നിന്നും ഒരു പെണ്‍കുട്ടിയുടെ ഓട്ടത്തിന്റെ കാര്‍ട്ടൂണ്‍ ആനിമേഷന്‍...തുടര്‍ന്ന് കാമറ ആകാശത്ത്നിന്നും സൂം ചെയ്ത്  ബെര്‍ലിന്‍ നഗരത്തിലെ ഒരു അപ്പാര്‍ട്ട്മെന്റിലെ റിംഗ് ചെയ്തുകൊണ്ടിരിക്കുന്ന ടെലഫോണില്‍ എത്തു ന്നു.ലോലയുടെ കാമുകനായ മന്നിയുടെ ഫോണ്‍ വിളി.സഹായംചോദിച്ചാണ് വിളിക്കുന്നത്. അധോലോകസംഘത്തിനുവേണ്ടി മയക്കുമരുന്ന് അതിര്‍ത്തികടത്തി ലഭിച്ച വലിയ തുകയുമായി വരികയായിരുന്നു അയാള്‍. ലോലയോട് ഒരുസ്ഥലത്ത് വന്ന് തന്നെ കൂട്ടാന്‍ ഏല്‍‌പ്പിച്ചതായിരുന്നു.(ലോലയുടെ മോപ്പെഡ് അതിനിടയില്‍ മോഷണം പോയില്ലായിരുന്നുവെങ്കില്‍ അവള്‍ കൃത്യമായി അവിടെയെത്തി അവനെ കൂട്ടികൊണ്ടുപോകുമായിരുന്നു. ഒരു കടക്ക് മുന്‍പില്‍ മോപ്പെഡ് നിര്‍ത്തി ലോല ഒരു സിഗരറ്റ് വാങ്ങാന്‍ കയറിയ നിമിഷമാണ് കള്ളന്‍ മോപ്പെഡ് മോഷ്ടിച്ച് സ്ഥലം വിട്ടത്.) ലോലക്ക് അവന്‍ പറഞ്ഞേല്‍‌പ്പിച്ച സ്ഥലത്ത് എത്താനാവാഞ്ഞതിനാല്‍ മന്നി സബ് വേ റയിലില്‍ കയറി നഗരത്തിലേക്ക് വരുന്നു. ഇടക്ക്  തീവണ്ടിയില്‍ കയറിയ ഒരു യാചകനെ തടഞ്ഞ് അയാള്‍ ഒരു നിമിഷം വീണു പോകുന്നു.പ്ലാറ്റ്ഫോമില്‍ പോലീസിനെ കണ്ട് ഭയന്നുപോയ നിമിഷം വണ്ടി നീങ്ങിക്കഴിഞ്ഞു. പണമടങ്ങിയ ബാഗ് വണ്ടിക്കുള്ളിലെ യാചകനടുത്ത്. ഒരു ലക്ഷം മാര്‍ക്കാണ് അതിലുള്ളത് ,അത് ഉച്ചക്ക് പന്ത്രണ്ട് മണിക്ക് മുമ്പെ അധോലോക നായകനായ റോണിയുടെ ആള്‍ക്കാരെ ഏല്‍‌പ്പിച്ചില്ലെങ്കില്‍ മന്നിയെ കൊന്നുകളയും എന്നത് ഉറപ്പാണ്.കരഞ്ഞുകൊണ്ട് ഒരു ടെലഫോണീല്‍ ബൂത്തില്‍നിന്നും മന്നി തന്റെ ജീവന്‍ രക്ഷിക്കണമെന്നുപറഞ്ഞ് ലോലയെ വിളിക്കുകയാണ്. ഇരുപത് മിനിട്ട്കൊണ്ട് അവന്‍ നില്‍ക്കുന്ന സ്ഥലത്തെത്തണം പണവുമായി.എങ്ങനെയെങ്കിലും പണം കണ്ടെത്തണം..അവള്‍ പണവുമായി എത്തിയില്ലെങ്കില്‍ മന്നി തന്റെ അവസാനത്തെ ശ്രമം നടത്തും.ബൂത്തിനടുത്ത് കാണുന്ന സൂപ്പര്‍മാര്‍ക്കറ്റിലേക്ക് തോക്കുമായി കടന്ന് കൊള്ളയടിക്കും(ചിലപ്പോള്‍ ആ ശ്രമത്തില്‍ മരിച്ചുപോകും എന്നവനറിയാം).അവിടെ എത്തിക്കൊള്ളാമെന്നും അഹിതങ്ങളൊന്നും ചെയ്യരുതെന്നും അപേക്ഷിച്ച് അവള്‍ ഓട്ടം തുടങ്ങുന്നു.പറഞ്ഞ സമയത്തിനുള്ളില്‍ പണം കണ്ടെത്തി അവനടുത്തെത്താന്‍.
                      ഓട്ടം -ഒന്നാം സാധ്യത
          ബാങ്കറായ പപ്പയോട് പണം സഹായം ചോദിക്കാനാണു ലോലയുടെ തീരുമാനം.അവള്‍ വീട്ടില്‍നിന്നും ഇറങ്ങി  ബാങ്കിലേക്ക് ഓടുകയാണ്.സ്റ്റേര്‍കേസില്‍ പട്ടിയുമായി നില്‍ക്കുന്നയാള്‍,ഫൂട്ട്പാത്തില്‍ ഒരു കുഞ്ഞുമായി നടന്നുപോകുന്ന സ്ത്രീ,വീട്ടില്‍ നിന്നും റോഡിലേക്ക് കാര്‍ ഇറക്കുന്ന പപ്പയുടെ സുഹൃത്തായ മേയര്‍, ഇവരെയൊക്കെ കടന്നാണ് ലോല ഓടുന്നത്.കാമുകിയായ സെക്രട്ടറിയുമായി പപ്പ വളരെ വ്യക്തിപരമായ കാര്യങ്ങള്‍ ഗൌരവത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന മുറിയിലേക്കാണ് അനുവാദം ചോദിക്കാതെ അവള്‍ ഓടിക്കയറിയത്. അനവസരത്തിലുള്ള അവളുടെ വരവില്‍ പപ്പക്ക് അരിശം വരുന്നു.ആയാള്‍ പണം തരാന്‍ പറ്റില്ലെന്ന് അവളോട് ആക്രോശീക്കുന്നു.  ആ മോശം സാഹചര്യത്തിലല്ലായിരുന്നു അവള്‍ അവിടെ വന്നതെങ്കില്‍ (ഒരു നിമിഷം കഴിഞ്ഞാല്‍ ആ സെക്രട്ടറി  മുറിയില്‍ നിന്നും പുറത്തിറങ്ങുമായിരുന്നു.) പപ്പ അവളെ സഹായിക്കുമായിരുന്നു. സെക്രട്ടറിയുമായുള്ള തന്റെ അവിഹിത ബന്ധം മകള്‍ മനസ്സിലാക്കിയതിലുള്ള ഞെട്ടല്‍ മൂലം ദേഷ്യം വന്ന അയാള്‍ മകളുമായി വഴക്കിടുന്നു.ലോല താന്റെ മകളല്ലെന്നും മുഴുക്കുടിയയായ അവളുടെ അമ്മയെ ഉപേക്ഷിച്ച് പുതിയ ജീവിതം തുടങ്ങാന്‍ പോകുകയാണെന്നും ഒക്കെ പറഞ്ഞ് ലോലയെ ബാങ്കില്‍ നിന്നും പുറത്താക്കുന്നു.
           പണം കിട്ടിയില്ലെങ്കിലും മന്നി സൂപ്പര്‍മാര്‍ക്കറ്റിലേക്ക് കയറും മുമ്പെ അവിടെയെത്തി തടയണമെന്നു തീരുമാനിച്ച് ലോല സര്‍വ്വ ശക്തിയും എടുത്ത് ഓടുകയാണ്...കാത്തുനിന്നു മടുത്ത മന്നി പന്ത്രണ്ട് മണിക്ക് തന്റെ തോക്കുമായി സൂപ്പര്‍മാര്‍ക്കറ്റിന്റെ ഡോര്‍ തുറന്ന് അകത്തേക്ക് കയറുന്നു.ലോല ഓടി വരുന്നുണ്ട്.ഒരു നിമിഷം മുമ്പെ എത്തിയിരുന്നെങ്കില്‍ മന്നിയെ തടയാമയിരുന്നു.വെടി പോട്ടിക്കഴിഞ്ഞു.കുറ്റവാളിയായിക്കഴിഞ്ഞു. ഇനി സമയം പിന്നിലേക്ക് വലിക്കാനാവില്ല.  ലോലയും സങ്കടത്തോടെ അകത്ത് കടന്നു.ഇനി പ്രശ്നത്തില്‍നിന്നും പിന്നോട്ട് പോകാനാവില്ല.മന്നിക്കൊപ്പം അവളും കുരുക്കില്‍ അകപ്പെട്ടു കഴിഞ്ഞു.കൊള്ളയടിച്ച പണവുമായി ഓടുന്ന അവരെ തടഞ്ഞ പോലീസുകാരിലൊരാളുടെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടി പൊട്ടി ലോല മരിക്കുന്നു.മരണത്തിനു മുമ്പുള്ള ലോലയുടെ മനസ്സിലെ നിമിഷങ്ങളാണ് നമ്മള്‍ പിന്നീട് കാണുന്നത്.  രക്തംകുതിര്‍ത്ത ചുവപ്പാണു ദൃശ്യങ്ങള്‍ക്ക്.മന്നിക്കൊപ്പം അവളുടെ സഹശയനം.ആലിംഗനത്തിലമര്‍ന്നിരിക്കുന്ന ലോല അവന് തന്നോടുള്ള പ്രണയത്തിന്റെ ആത്മാര്‍ത്ഥതയാണ് ചോദിക്കുന്നത് .ചുവപ്പ് പ്രളയത്തില്‍ ലോലയുടെ ബോധം മറഞ്ഞ് മരണത്തിലേക്ക് ചുവപ്പ് രാശി അലിഞ്ഞുമാഞ്ഞ് പതിയെ ദൃശ്യം അവസാനിക്കുന്നു. ഇതാണ് ഒരു സാധ്യത.
         ഓട്ടം-രണ്ടാം സാധ്യത
        സിനിമ വീണ്ടും തെളിയുന്നത് മറ്റൊരു സാധ്യതയിലേക്കാണ്.ലോല മരിക്കുമായിരുന്നോ എന്ന ചോദ്യമാണ് സംവിധായകന്‍ ഉന്നയിക്കുന്നത്.അവള്‍ ബാങ്കിലേക്ക് എത്തുന്നത് ഒരു നിമിഷം വൈകിയിരുന്നെങ്കില്‍ എന്തായിരിക്കും സംഭവിക്കുക.സിനിമ വീണ്ടും ആദ്യം മുതല്‍ ആരംഭിക്കുന്നു. ഫോണ്‍ വിളികേട്ട് വീട്ടില്‍നിന്നും തെരുവിലേക്ക് ഓടിയിറങ്ങുന്ന ലോലയില്‍.ഫൂട്ട്പ്പാത്തില്‍ എതിരെ നടന്നു വരികയായിരുന്ന സ്ത്രീയെ ഇടിച്ച്പോയ അവള്‍ ഒരു നിമിഷം വൈകുന്നു.ലോല പപ്പയുടെ മുറിയിലെത്തിയപ്പോഴുണ്ടായ കാഴ്ച കുറേക്കൂടി മോശമായിരുന്നു.വാഗ്വാദങ്ങള്‍ പുതിയതലത്തിലേക്ക് വികസിച്ചു.പണം കിട്ടില്ലെന്നു മനസ്സിലാക്കിയ ലോല പെട്ടന്നുള്ള ദേഷ്യത്തില്‍ ബാങ്കിലെ കാവല്‍ക്കാരന്റെ കൈയിലെ തോക്ക് തട്ടിയെടുത്ത് ബാങ്കില്‍ നിന്നും ആവശ്യമുള്ള പണം കൈക്കലാക്കുന്നു.അവിടെനിന്നും ഓടി മന്നിയുടെ അടുത്തെത്തുന്നുവെങ്കിലും മന്നി ഒരു ചുവന്ന ആംബുലന്‍സ് വാന്‍ ഇടിച്ച് മരിക്കുന്നു.മരണത്തിനു തൊട്ടുമുമ്പുള്ള മന്നിയുടെ ബോധമാണ് പിന്നെ നമ്മള്‍ കാണുന്നത്.കിടക്കയില്‍ ലോലയോട് സംസാരിക്കുകയാണ് മന്നി...ലോലക്ക് തന്നോടൂള്ള സ്നേഹത്തിന്റെ ആത്മാര്‍ത്ഥതയെക്കുറിച്ചാണ് മന്നി ചോദിക്കുന്നത്..ചുവപ്പ് പ്രളയത്തില്‍ മന്നിയുടെ ബോധവും ജീവനും മായുന്നു.
   ഓട്ടം-മൂന്നാം സാധ്യത
               ലോലയുടെ വരവ് ഇനിയും ഒരുനിമിഷം കൂടി മാറിയിരുന്നെങ്കില്‍ എന്തായിരിക്കാം സംഭവിക്കുക എന്ന ഒരു സാധ്യത കൂടി സിനിമയില്‍ നാം കാണുന്നു.ടെലഫോണ്‍ ബെല്ലടിയില്‍ വീണ്ടും സിനിമ ആദ്യം മുതല്‍ ആരംഭിക്കുന്നു.ഓട്ടത്തിനിടയില്‍ പപ്പയുടെ സുഹൃത്തായ മേയറുടെ കാര്‍ റോട്ടിലേക്ക് ഇറങ്ങുന്നതിനു തൊട്ടുമുമ്പാണ് ലോല എത്തുന്നത്.(ഇതിനു മുമ്പുള്ള രണ്ട് സാധ്യതകളിലും ലോല കാര്‍ കാണുന്നുണ്ടെങ്കിലും മേയര്‍ അവളെ കാണുന്നില്ല..കാര്‍ റോട്ടിലേക്ക് ഇറങ്ങിക്കഴിഞ്ഞിരുന്നു. മേയര്‍ അവളെകണ്ട് നോക്കുന്ന നിമിഷം കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കും.ഇപ്രാവശ്യം ലോലയെ കണ്ടതുകൊണ്ട് കാര്‍ നിര്‍ത്തി അവളോട് സംസാരിക്കുന്നു.ഒരു നിമിഷം.ആ സമയം മറ്റേകാര്‍ കടന്ന്പോയതുകൊണ്ട് കാറുകള്‍ കൂട്ടിയിടിക്കുന്നില്ല. പക്ഷെ ലോലയോട് സംസാരിക്കുന്നതിനാല്‍ ലോലയുടെ ഇത്തിരി നിമിഷങ്ങള്‍ നഷ്ടമാകുന്നു.ബാങ്കിലെത്തിയപ്പോള്‍ പപ്പ സുഹൃത്തായ മേയര്‍ക്കൊപ്പം പുറത്ത്പോയിക്കഴിഞ്ഞു.അഹിതമായ കാഴ്ചക്കുള്ള അവസരമുണ്ടായില്ല.(ആ പോക്കില്‍ ഇരുവരും അപകടത്തില്‍ പെട്ട് മരിച്ചുപോയിരുന്നു.)പപ്പയെ കാണാനാവതെ നിരാശയോടെ ബാങ്കില്‍ നിന്നും പുറത്തിറങ്ങിയ ലോല ഒരു ചൂതാട്ട കേന്ദ്രത്തില്‍ കയറുന്നു. കൈയിലുള്ള കുറച്ച് നാണയങ്ങള്‍ വെച്ച് അവള്‍ ഗാംബ്ലിംഗ് നടത്തുന്നു.നമ്പര്‍ ഇരുപതിലാണ് അവള്‍ പണം വെയ്ക്കുന്നത്(ഇരുപത് മിനുട്ടാണ് അവള്‍ക്ക് ബാക്കിയുള്ളത്).ബെറ്റ് വെച്ച് നിമിഷങ്ങള്‍ കൊണ്ട് ലക്ഷങ്ങള്‍ നേടുന്നു.പണവുമായി ഓടി മന്നിയുടെ അരികില്‍ കൃത്യസമയത്ത് തന്നെ എത്തുന്നു.
         ഇതേസമയം ഒരു അന്ധനില്‍ നിന്നും ഇരന്നു വാങ്ങിയ ടെലഫോണ്‍ കാര്‍ഡുപയോഗിച്ച് പലരോടും മന്നി സഹായം അഭ്യര്‍ത്ഥിക്കുന്നുണ്ട്. കാര്‍ഡ് തിരിച്ചേല്‍‌പ്പിക്കുമ്പോള്‍ നിമിഷത്തിന്റെ വ്യത്യാസത്തില്‍ ട്രയിനില്‍ വച്ച് തന്റെ പണം  കൈക്കലാക്കിയ യാചകനെ  സൈക്കിളില്‍ കടന്നു പോകുന്നത്കാണുന്നു. അയാളെ ഓടിച്ച് പിടിച്ച് കൈത്തോക്ക് പകരം നല്‍കി പണം തിരിച്ച് വാങ്ങുന്നു.
         ലോല പണവുമായി മന്നിക്കരികില്‍ എത്തുമ്പോള്‍ കാണുന്നത് പ്രശ്നങ്ങള്‍ എല്ലാം അവസാനിച്ച  സ്വസ്ഥമായ ഒരു അവസ്ഥയാണ്.സന്തോഷപൂര്‍വം ഡോണായ റൂണിയൂടെ കൈപിടിച്ച് കുലുക്കി കാറില്‍നിന്നും പുറത്തിറങ്ങുകയാണ് മന്നി.ശുഭപര്യവസാനിയായ സിനിമ .നിന്റെ ബാഗിലെന്താണെന്നു മന്നി ലോലയോട് ചോദിക്കുന്നിടത്ത്  സിനിമ അവസാനിക്കുന്നു.
     ഓട്ടത്തിനിടയില്‍ ലോല ഇടപെടുന്നവരും അവള്‍ കടന്നുപോകുന്നവരും ഒരോ സാധ്യതകളിലും വ്യത്യസ്ഥ അവസ്ഥകളിലാണ് ഉള്ളത് എന്ന് സ്റ്റില്‍ ഫോട്ടോകള്‍ ,ഫാസ്റ്റ് ഫ്ലാഷ്ഫോര്‍വേര്‍ഡുകള്‍,എന്നിവ ഉപയോഗിച്ച് സംവിധായകന്‍ കാട്ടിത്തരുന്നുണ്ട്. രണ്ടാം ഓട്ടത്തില്‍ മന്നിയെ ഇടിച്ച് കൊല്ലുന്ന ചുവന്ന ആംബുലന്‍സ് മറ്റ് രണ്ട് സാധ്യതകളിലും വേറെ അവസ്ഥകളില്‍ നാം കാണുന്നുണ്ട്.ഇനിയും രണ്ടോ മൂന്നോ നിമിഷങ്ങള്‍ മുന്നോട്ടോ പിറകോട്ടോ ആയാലും ലോലയുടെ ജീവിതം വേറെവിധത്തിലായിരിക്കാം.
       ഇരുപത് മിനുട്ട് കൊണ്ട് നടക്കുന്ന സംഭവങ്ങളുടെ മൂന്നു റീവൈന്റുകളാണ് ഈ 76 മിനുട്ട് സിനിമ.30 എം.എം കളര്‍/ മോണോക്രോം  ഫിലീമുകള്‍ ഉപയോഗിച്ച് വീഡിയോ ഫൂട്ടേജുകളും ,കാര്‍ട്ടൂണ്‍ അനിമേഷനുകളും, നിശ്ചല ചിത്രങ്ങളും,ഫില്‍ട്ടറുകളും ഒക്കെ ഉപയോഗിച്ചുള്ള വ്യത്യസ്ഥമായ ട്രീറ്റ്മെന്റാണ് ടോം ടിക് വേര്‍ ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.ആദ്യന്തം സമയത്തിന്റെ പാച്ചില്‍ ലോലക്കൊപ്പം നമ്മെ അനുഭവിപ്പിക്കാന്‍ ഇതിന്റെ ചടുലമായ പശ്ചാത്തലസംഗീതത്തിനു സാധിക്കുന്നുണ്ട്.ലോല മന്നിയുടെ അരികില്‍ അവസാനം എത്തുന്ന സീനില്‍-സൂപ്പര്‍ മാര്‍ക്കറ്റ് കൊള്ളയടിക്കാന്‍ കയറുന്ന മന്നിയും അതേ നിമിഷം ഓടിവരുന്ന ലോലയും വെറും നിമിഷാര്‍ദ്ധത്തിന്റെ വ്യത്യാസത്തിലാണ് ഉള്ളത് എന്നു കാണിക്കാന്‍ സ്പ്ലിറ്റ് സ്ക്രീന്‍ ആണ് സംവിധായകന്‍ ഉപയോഗിക്കുന്നത്. ലോലയുടെ ഓട്ടം വളരെ സജീവമായി നമുക്കനുഭവപ്പെടാന്‍ ലോങ്ങ് ഷോട്ടുകളൂടെയും,ക്ലോസപ്പ്കളുടെയും അതിമനോഹരമായ സമ്മിശ്രണം ടോം ടിക് വേര്‍ ഉപയോഗിച്ചിരിക്കുന്നു.
                  പുതുമയാര്‍ന്ന അഖ്യാന ശൈലി ലോകമെങ്ങും ഈ സിനിമക്ക് നല്ല സ്വീകരണത്തിന് കാരണമായി. നിരവധി പുരസ്കാരങ്ങളും ഈ സിനിമ നേടി.തീജ്വാല നിറമുള്ള മുടിയുമായി ലോലയായി അഭിനയിച്ച ഫ്രാങ്ക പൊട്ടന്റ് മനോഹരമായ വേഷപ്പകര്‍ച്ചയാണ് നടത്തുന്നത്.’വിഷ്’ എന്ന ഗാനം രചിച്ച് ആലപിച്ചിരിക്കുന്ന ഇവര്‍ തന്നെയാണ്  സംവിധയകനൊപ്പം ചേര്‍ന്ന് സിനിമയുടെ സൌണ്ട് ട്രാക്കും ഒരുക്കിയിരിക്കുന്നത്.ഒരു സംഗീത വീഡിയോ എന്ന തരത്തില്‍ പോലും ആസ്വദിക്കാനാകുംവിധമാണ് പശ്ചാത്തലശബ്ദം സിനിമയുമായി ചേര്‍ന്നു നില്‍ക്കുന്നത്.സംഭവങ്ങളുടെ അസംഭവ്യത എന്നൊന്നില്ല എന്നും സമയം എന്നത് സാധ്യതകളുടെ ഒരു സാധ്യതമാത്രമാണെന്നും ഈ സിനിമ നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കും