ചക്രവർത്തി പെങ്വിൻ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചക്രവർത്തി പെങ്വിൻ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

6/26/2010

മാർച്ച് ഓഫ് ദ പെൻഗ്വിൻസ്

ഭൂമിയിലെ ഓരോ ജീവ വർഗ്ഗവും അതിജീവനത്തിനുള്ള   തീവ്രശ്രമത്തിലാണ്.ഭൂപ്രകൃതി,കാലാവസ്ഥ,ഇരപിടിയൻ ശത്രുക്കൾ ,ഭക്ഷണം,ശാരീരിക അനുകൂലനങ്ങൾ,പ്രത്യുത്പാദനം,കുഞ്ഞുങ്ങളുടെ സുരക്ഷ ഇവയൊക്കെ അവരുടെ മുന്നിലെ പ്രധാനവിഷയങ്ങളാണ്.എത്രയോ ലക്ഷം വർഷങ്ങളിലൂടെ സന്തതിപരമ്പരകളുടെ ഒഴുക്ക് തുടരുന്നു ..ചിലവ വംശമറ്റുപോയി...ചിലവ പെറ്റു പെരുകി.
       ഭൂമിയിൽ അധികമൊന്നും ബാക്കിയില്ലാത്ത ചക്രവർത്തി പെൻഗ്വിനുകളുടെ വർഗ്ഗവും അതിജീവനത്തിനുള്ള കടുത്ത സമരത്തിലാണ്.അവയുടെ ജീവചക്രത്തെക്കുറിച്ചുള്ള മനോഹരമായ ഡോക്കുമെന്ററി സിനിമയാണ് ‘മാർച്ച് ഒഫ് ദ പെൻഗ്വിൻസ്’. ഫ്രഞ്ച് ഫോട്ടോഗ്രാഫറും സംവിധായകനുമായ ലുക് ജാക്വിറ്റിന്റെ 2005 ലെ ഈ സിനിമ ഏറ്റവും നല്ല ഡോക്കുമെന്ററി സിനിമക്കുള്ള ഓസ്കാർ സമ്മാനം നേടി എന്നതുകൂടാതെ സിനിമാചരിത്രത്തിലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ രണ്ടാമത്തെ ഡോക്കുമെന്ററി ചിത്രം കൂടിയാണ്.ജനപ്രീതിയിൽ വളരെ മുന്നിട്ടു നിന്ന ഈ സിനിമയുടെ പതിപ്പുകൾ പ്രധാന ലോകഭാഷകളിലെല്ലാം പുറത്തിറങ്ങീട്ടുണ്ട്.സാധാരണ ഡോക്കുമെന്ററി സിനിമകളുടെ വിരസമായ അവതരണശൈലിയിൽ നിന്നും വ്യത്യസ്ഥമായി ഒരു കഥാസിനിമയെന്നതുപോലെ കണ്ടാസ്വദിക്കാവുന്ന വിധമാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.
            അന്റാർട്ടിക്കയിൽ മാത്രം കണ്ടുവരുന്ന ഒരിനം പെങ്വിനുകളാണ് ചക്രവർത്തി പെൻഗ്വിനുകൾ .ചിറകുകൾ ഉണ്ടെങ്കിലും ഒട്ടും പറക്കാനാകാത്ത ഇവക്ക് നാല്പത് കിലോഗ്രാമോളം ഭാരമുണ്ടാകും.കടലിനടിയിലൂടെ ഊളിയിട്ടു പറന്നാണ് അവ ഭക്ഷണം ശേഖരിക്കുന്നത്.ശൈത്യകാലത്ത് മഞ്ഞുറഞ്ഞുപോയ സമുദ്രോപരിതലത്തിലൂടെ -അവരുടെ ഇണചേരൽ സ്ഥലത്തെത്താനും തുടർന്ന് മുട്ട വിരിഞ്ഞ കുഞ്ഞുങ്ങളെ പോറ്റാനുമായി ഇവർ നടത്തുന്ന അപകടകരവും ദൈർഘ്യമേറിയതുമായ യത്രകളെക്കുറിച്ചാണ് ഈ സിനിമ. പൂജ്യത്തിനും താഴെ എഴുപത്തിരണ്ടോളമെത്തുന്ന  താപനില-മണിക്കൂറിൽ മുന്നൂറു കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന ഹിമക്കാറ്റ്. ദുർഘടം പിടിച്ച ധ്രുവ കാലാവസ്ഥയിൽ പ്രത്യുത്പാദനം ഈ സാധു പക്ഷിക്ക് വലിയൊരു വെല്ലുവിളിയാണ്. ഇണചേരൽ കാലത്ത് ആയിരക്കണക്കിന് പെൻഗ്വിനുകൾ  ഘോഷയാത്രയായി സുരക്ഷിത ഇടം തേടി യാത്ര ആരംഭിക്കുന്നു.നൂറ്റാണ്ടുകളായി അവരുടെ തലമുറകൾ ഇണചേരാനും അടയിരിക്കാനും കുഞ്ഞുങ്ങളെ വളർത്താനും ഉപയോഗിക്കുന്ന ‘ടെറെ-അഡിലി’ എന്ന അന്റാർട്ടിക്കൻ ഭൂപ്രദേശം. ഉറച്ച ഭൂമിയും ,അതിശൈത്യകാറ്റിൽ നിന്നും ഇത്തിരി മറയും,ശത്രുക്കളായ കടല്പക്ഷികളിൽ നിന്നും രക്ഷയും ലഭിക്കുന്ന ഇടം..കടലിൽനിന്നും നൂറിലധികം കിലോമീറ്ററുകൾ നടക്കണം ഇവിടെയെത്താൻ.കുഞ്ഞുകാലുകളിഴച്ച് വെച്ച് പതിയെ ഒരു കോളനിയിലെ മുഴുവൻ പെൻഗ്വിനുകളും തങ്ങളുടെ യാത്ര ആരംഭിക്കുന്നു. ദിവസങ്ങൾ നീളുന്ന യാത്ര ..ലക്ഷ്യസ്ഥാനത്തെത്തിയാൽ പിന്നെ സന്തോഷത്തിന്റെ ആരവങ്ങൾ. ഒരു ഇണയുമായി മാത്രം കൂട്ടുകൂടുന്ന ശീലമുള്ളവരാണിവർ. മധുവിധുകാലം കഴിഞ്ഞ് ഒരു മുട്ടമാത്രമിടുന്നു. ദിവസങ്ങൾ നീണ്ടയാത്രയിലും തുടർന്നും ഭക്ഷണമില്ല. ഭാരം മൂന്നിലൊന്നായി കുറഞ്ഞ പെൺ പെൻഗ്വിൻ മുട്ട ഭർത്താവിനെ ഏൽ‌പ്പിച്ച് ഭക്ഷണം തേടി തിരിച്ച് കടലിലേക്ക് യാത്ര ആരംഭിക്കുന്നു..അതി ശൈത്യത്തിൽ മുട്ട മരവിച്ച് പോവാൻ സാധ്യത ഏറെയാണ്.തണുത്തുറഞ്ഞ ഐസിൽ തട്ടാതെ തന്റെ കാലുകൾക്കിടയിൽ ഉയർത്തിപ്പിടിച്ച് ആൺ പെൻഗ്വിനുകൾ ‘അട നിൽക്കും’. രണ്ടുമാസത്തിലധികം കാലം അതേ നിൽ‌പ്പുതന്നെ.ഇര തേടിപ്പോയ അമ്മ പെൻഗ്വിൻ അപ്പഴേക്കും തിരിച്ചെത്തീട്ടുണ്ടാകില്ല..ചിലരെല്ലാം യാത്രക്കിടയിൽ പട്ടിണികൊണ്ട് മരിച്ചുപോയിട്ടുണ്ടാകും.
    കുഞ്ഞ് മുട്ടയിൽ നിന്ന് വിരിഞ്ഞ്പുറത്തേക്ക് വന്നാൽ തന്റെ തൊണ്ടയിൽ ബാക്കിയുള്ള കൊഴുപ്പ് നൽകിയ ശേഷം, അവശനായ ആൺ പെൻഗ്വിൻ ,ഭക്ഷണം തേടി കടലിലേക്ക് നടക്കുന്നു. അമ്മ പെൻഗ്വിൻ തിരിച്ചെത്തി -പ്രത്യേകതരം ശബ്ദമുണ്ടാക്കി ആയിരക്കണക്കിന് മറ്റുകുഞ്ഞുങ്ങൾക്കിടയിൽ നിന്നും തന്റെ കുഞ്ഞിനെ തിരിച്ചറിയുന്നു..ഇതുവരെ കണ്ടിട്ടില്ലാത്ത തന്റെ കുഞ്ഞിനെ....ആൺ പെൻഗ്വിനിന്റെ പരിചയക്കുറവോ അശ്രദ്ധയോ മുട്ടയെ ചിലപ്പോൾ നശിപ്പിച്ചിട്ടുണ്ടാകും.  വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ ഇര പിടിയൻ കടൽ പക്ഷികൾ റാഞ്ചികൊണ്ടുപോയിട്ടുണ്ടാകും..ബാക്കിയാവുന്ന കുഞ്ഞുങ്ങൾ കുറവായിരിക്കും.തിരിച്ചെത്തിയ അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളെ കിട്ടിയില്ലെങ്കിൽ വേറെ കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിക്കും...ഇത് വലിയ കലഹങ്ങൾക്ക് കാരണമാവുകയും ചെയ്യും. നാലു മാസത്തോളം കുഞ്ഞിനെ പോറ്റാനുള്ള തത്രപ്പാടിലാണ് അമ്മമാർ.തീറ്റ തേടി കടലിലേക്കുള്ള ദീർഘയാത്രകൾ..തണൂപ്പുകാലം തീരുന്നതോടെ കടലിലേക്കുള്ള യാത്രയുടെ ദൂരം കുറഞ്ഞു വരും..കടലിനു മുകളിലെ ഐസു പാളികൾ അലിഞ്ഞു തുടങ്ങുന്നതിനാൽ.അപകടം നിറഞ്ഞ ഈ യാത്രകളുടെ അവസാനം..കടലിലേക്ക് കൂപ്പുകുത്തുന്ന കുഞ്ഞിനെ നോക്കികൊണ്ട്..പുതിയൊരു ജീവിത ചക്രം ആരംഭിക്കാനായി തന്റെ ഇണയോടോപ്പം വീണ്ടും യാത്രപുറപ്പെടുന്നിടത്ത് സിനിമ അവസാനിക്കുന്നു.
          ഫ്രഞ്ച് പതിപ്പിൽ മോർഗൻ ഫ്രീമാന്റെ മനോഹരമായ വിവരണം ജീവസ്സുറ്റതാക്കുന്നുണ്ട്.ഹിന്ദി പതിപ്പിൽ നമ്മുടെ പ്രിയപ്പെട്ട അമിതാബ് ബച്ചനാണ് ശബ്ദം നൽകിയിരിക്കുന്നത്. മറ്റു ചില പതിപ്പുകളിൽ നറേഷൻ കൂടതെ -അച്ഛൻ,അമ്മ, കുട്ടി എന്നീ പെൻഗ്വിനുകളുടെ സംഭാഷണവും- നർമ്മം ചാലിച്ച്  കൂട്ടിചേർത്തിട്ടുണ്ട്.
  ആധുനിക മതങ്ങൾ മുന്നോട്ടുവെക്കുന്ന ധർമനിഷ്ടയുള്ള മനുഷ്യ ജീവിതത്തിന്റെ ഭാഗമായ - ഏക ഇണ സങ്കൽ‌പ്പം- ഈ പാവം ജീവിയുടെ കാര്യത്തിലും സംവിധായകൻ സാമ്യപ്പെടുത്തുന്നുണ്ട്. കുടുംബബന്ധങ്ങളുടെ മഹത്വവും കടമകളും മനുഷ്യരിലെന്ന പോലെ മറ്റു ജീവികളിലും ഉണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമം യഥാർത്ഥത്തിൽ ശാസ്ത്ര വിരുദ്ധമാണ്.എങ്കിലും മനുഷ്യരിലെ ഒരു അണുകുടുംബത്തിന്റെ ചുറ്റുപാടുകളും വിഷമങ്ങളും ചക്രവർത്തി പെൻഗ്വിനുകളുടെ കുടുംബത്തിലും നിരീക്ഷിക്കുന്നത് കൌതുകകരമാണ്.
             അതി മനോഹരമായ ക്യാമറ- നമ്മുടെ മുന്നിൽ അനാവരണം ചെയ്യുന്നത് അത്ഭുത ഭൂപ്രകൃതിയും ജീവിതവുമാണ്.പ്രകൃതിയുടെ രൂക്ഷ ഭാവങ്ങളിലേക്കും ,അപൂർവ്വ ജീവ വർഗ്ഗങ്ങളുടെ ജീവിത ചക്രങ്ങളുടെ സൂക്ഷ്മതയിലേക്കും ആയിരക്കണക്കിന് വർഷങ്ങളിലൂടെ അവ സന്തതി പരമ്പരകളുടെ അതിജീവനത്തിനായി നടത്തുന്ന ത്യാഗങ്ങളിലേക്കും നമ്മുടെ ശ്രദ്ധയെ ഈ സിനിമ നയിക്കും .ഭൂമിയിൽ നമ്മുടെ കണ്ണെത്താത്ത ഏതെല്ലാമോ മൂലകളിൽ നമുക്ക് അപരിചിതരായ എത്രയോ ജീവ വർഗ്ഗങ്ങൾ അതിജീവനത്ത്ഇനായി നടത്തുന്ന സമരങ്ങളെക്കുറിച്ച് നമ്മെ ഈ പെൻഗ്വിനുകൾ ഓർമ്മിച്ചു കൊണ്ടേയിരിക്കും.